ചെന്നൈ: ജയ് ഭീം ചിത്രത്തിന്‍റെ സംവിധായകന്‍ ടി ജെ ജ്ഞാനവേൽ, നിര്‍മ്മാതാക്കളായ സൂര്യ, ജ്യോതിക എന്നിവര്‍ക്കെതിരെ കേസ് എടുക്കാന്‍ ചെന്നൈ കോടതിയുടെ നിര്‍ദ്ദേശം. സിനിമയിൽ വണ്ണിയാർ സമുദായത്തെ മോശമായി ചിത്രീകരിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി രുദ്ര വണ്ണിയാർ സേന നൽകിയ ഹർജിയിന്മേലാണ് കോടതിയുടെ ഉത്തരവ്. ടി ജെ ജ്ഞാനവേൽ, സൂര്യ, ജ്യോതിക എന്നിവര്‍ക്കെതിരെ എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്ത് കേസ് അന്വേഷിക്കാനാണ് കോടതി പൊലീസിന് നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ജയ് ഭീം സിനിമയിലൂടെ വണ്ണിയാര്‍ സമുദായത്തിന്റെ പ്രതിച്ഛായ തകര്‍ത്തെന്നും ചിത്രത്തില്‍ വില്ലന്‍ കഥാപാത്രത്തിന് വണ്ണിയാര്‍ സമുദായ നേതാവിന്റെ പേര് നല്‍കിയതുവഴി സമുദായത്തെ അപമാനിച്ചെന്നുമാണ് വണ്ണിയാര്‍ സമുദായ നേതാക്കള്‍ ഹര്‍ജിയില്‍ ആരോപിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ചിത്രം നിര്‍മ്മിച്ച സൂര്യയും, സംവിധായകന്‍ ടി ജെ ജ്ഞാനവേലും, ചിത്രം പുറത്തിറക്കിയ ആമസോണ്‍ പ്രൈം വീഡിയോയും മാപ്പുപറയണം, നഷ്ടപരിഹാരമായി അഞ്ചുകോടി രൂപ നല്‍കണം എന്നിവയാണ് വണ്ണിയാര്‍ സംഘം ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. നവംബര്‍ രണ്ടിന് ആമസോണ്‍ പ്രൈമിലൂടെയാണ് ജയ് ഭീം റിലീസ് ചെയ്തത്. സൂര്യയുടെ കരിയറില്‍ തന്നെ മികച്ച ചിത്രങ്ങളുടെ പട്ടികയില്‍ ഇടംപിടിച്ച സിനിമയാണ് ജയ് ഭീം. സൂര്യയോടൊപ്പം ലിജോ മോള്‍, മണികണ്ഠന്‍ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരുന്നു. ഇരുള ഗോത്രവിഭാഗം പൊലീസില്‍ നിന്നും നേരിട്ട ദുരന്തകഥയാണ് ജയ് ഭീമിലൂടെ അവതരിപ്പിക്കുന്നത്. മദ്രാസ് ഹൈക്കോടതി ജഡ്ജിയായിരുന്ന ജസ്റ്റിസ് ചന്ദ്രുവിന്‍റെ ജീവിതത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ചിത്രം ഒരുക്കിയത്.