കൊച്ചി: വാഗമണ്ണിൽ സംഘടിപ്പിച്ച ഓഫ് റോഡ് റൈഡിൽ പങ്കെടുത്ത നടൻ ജോജു ജോർജ്ജിനെതിരെ പരാതിയുമായി കെ.എസ്.യു. ഓഫ് റോഡ് റൈഡ് പരിപാടി സംഘടിപ്പിച്ചത് നിയമ വിരുദ്ധമായിട്ടാണ്. സുരക്ഷാ സംവിധാനങ്ങള്‍ ഒന്നും പാലിക്കാതെയാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി സംഘടിപ്പിച്ചവര്‍ക്കെതിരെയും നടനെതിരെയും കേസെടുക്കണമെന്നും കെ എസ് യു ആവശ്യപ്പെട്ടു. കെ എസ് യു ഇടുക്കി ജില്ലാ പ്രസിഡന്റ് ടോണി തോമസാണ് ഇക്കാര്യം ചൂണ്ടിക്കാട്ടി പരാതി നല്‍കിയിരിക്കുന്നത്. ഇടുക്കി ജില്ലാ കളക്ടർ, ജില്ലാ പൊലീസ് മേധാവി, ജില്ലാ ട്രാൻസ്‌പോർട്ട് ഓഫീസർ എന്നിവർക്കാണ് പരാതി നൽകിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വാഗമൺ എം എം ജെ എസ്‌റ്റേറ്റിലെ കണ്ണംകുളം അറപ്പുകാട് ഡിവിഷനിലെ തേയിലത്തോട്ടത്തിലാണ് ഓഫ് റോഡ് റൈഡ് മത്സരം സംഘടിപ്പിച്ചത്. ഈ മത്സരത്തില്‍ ജീപ്പ് റാംഗ്ലറുമായാണ് ജോജു ജോർജ്ജ് പങ്കെടുത്തത്. ഡ്രൈവിന് ശേഷമുള്ള ജോജുവിന്‍റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. പെട്രോള്‍ വില വര്‍ദ്ധനവിനെതിരെ കോണ്‍ഗ്രസ് നടത്തിയ റോഡ് ഉപരോധവുമായി ബന്ധപ്പട്ടാണ് കെ എസ് യുവും ജോജു ജോർജ്ജും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. വാഹനം തടസപ്പെടുത്തിയതിനെതിരെ ജോജു ജോർജ്ജും പ്രതിഷേധക്കാരും തമ്മില്‍ വാക്കേറ്റമുണ്ടാകുകയും തുടര്‍ന്ന് ജോജുവിന്‍റെ വാഹനം കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തകര്‍ക്കുകയും ചെയ്തിരുന്നു.