കോഴിക്കോട്: റിഫ മെഹ്നൂസിന്‍റെ ആത്മഹത്യയെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട്. കഴുത്തിലെ അടയാളം തൂങ്ങി മരണം ശരിവയ്ക്കുന്നു എന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. ആന്തരിക അവയവങ്ങളുടെ രാസ പരിശോധന ഫലമാണ് ഇനി കിട്ടാനുള്ളത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോർട്ട് അന്വേഷണ സംഘത്തിന് കൈമാറിയിട്ടുണ്ട്. റിഫയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ചൂണ്ടിക്കാട്ടി മാതാപിതാക്കള്‍ പരാതി നല്‍കിയതിനെതിരെ തുടര്‍ന്നാണ് അടക്കം ചെയ്ത മൃതദേഹം പുറത്തെടുത്ത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയത്. അതേസമയം, റിഫയുടെ മരണത്തില്‍ കാക്കൂർ പൊലീസ് റിഫയുടെ ഭര്‍ത്താവ് മെഹ്നാസിനെതിരെ കേസെടുത്തിരുന്നു. കേസില്‍ മുൻകൂർ ജാമ്യത്തിനായി മെഹ്നാസ് ഹൈക്കോടതിയെ സമീപിച്ചിരിക്കുകയാണ്. ഹര്‍ജി മെയ് 20 ന് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മാര്‍ച്ച് ഒന്നിനാണ് ദുബായിലെ ഫ്‌ളാറ്റില്‍ റിഫയെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. മെഹ്നാസാണ് റിഫയുടെ മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് നാട്ടിലെത്തിച്ച മൃതദേഹം ഉടന്‍തന്നെ മറവ് ചെയ്യുകയായിരുന്നു. മെഹ്നാസിന്റെ സ്വഭാവത്തില്‍ അസ്വഭാവികത തോന്നിയതോടെയാണ് റിഫയുടെ മാതാപിതാക്കള്‍ മരണത്തില്‍ ദുരൂഹത ആരോപിച്ച് പരാതി നല്‍കിയത്. കൂടാതെ ദുബായില്‍ വെച്ച് മൃതദേഹം പോസ്റ്റ്‌മോര്‍ട്ടം ചെയ്തുവെന്നാണ് മെഹ്നൂസ് കുടുംബാംഗങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇത് കളവാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.