ഡല്‍ഹി: രാജസ്ഥാനിലെ ഉദയ്പൂരില്‍ വെച്ച് നടന്ന കോണ്‍ഗ്രസ് സമ്മേളനമായ ചിന്തന്‍ ശിബിരത്തെ വിമര്‍ശിച്ച് രാഷ്ട്രീയ തത്രജ്ഞന്‍ പ്രശാന്ത് കിഷോര്‍. ആശയപരമായി സമ്മേളനം പരാജയമായിരുന്നുവെന്നും ഗുജറാത്തിലും ഹിമാചല്‍പ്രദേശിലും നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പിന് മുന്നോടിയായി പാര്‍ട്ടിയെ പുനരുജ്ജീവിക്കാനുള്ള ശ്രമം കോണ്‍ഗ്രസില്‍ നിന്നുമുണ്ടാകണമെന്നും പ്രശാന്ത് കിഷോര്‍ പറഞ്ഞു.
'ഉദയ്പൂർ ചിന്തൻ ശിബിരത്തിന്‍റെ ഫലത്തെക്കുറിച്ച് അഭിപ്രായം കുറെയാളുകള്‍ ആവശ്യപ്പെട്ടിരുന്നു. തന്റെ അഭിപ്രായത്തില്‍, ഗുജറാത്തിലും ഹിമാചല്‍ പ്രദേശിലും വരാനിരിക്കുന്ന തെരഞ്ഞെടുപ്പ് പരാജയംവരെയെങ്കിലും നിലവിലെ സ്ഥിതി നീട്ടികൊണ്ട് പോവാന്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് കുറച്ച് സമയം ലഭിക്കും. അല്ലാതെ അര്‍ത്ഥവത്തായ ഒന്നും നേടിയെടുക്കുവാന്‍ ചിന്തന്‍ ശിബിരത്തിന് സാധിച്ചില്ല. എന്റെ കണക്ക് കൂട്ടലില്‍ ചിന്തന്‍ ശിബിരം പരാജയമാണ്' - പ്രശാന്ത് കിഷോര്‍ ട്വിറ്ററില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കോണ്‍ഗ്രസിനെ പുനരുജ്ജീവിപ്പിക്കാനുള്ള നിര്‍ദ്ദേശങ്ങളുമായി പ്രശാന്ത് കിഷോര്‍ പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധിയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍ സംസ്ഥാന തലത്തില്‍ കോണ്‍ഗ്രസിനെതിരെ മന്ത്രിസഭാ രൂപീകരിക്കാന്‍ മറ്റ് പാര്‍ട്ടികള്‍ക്ക് തന്ത്രങ്ങള്‍ മെനഞ്ഞുകൊടുത്തയാളായതിനാല്‍ പാര്‍ട്ടിയിലെ ചില മുതിര്‍ന്ന നേതാക്കള്‍ പ്രശാന്ത് കിഷോറിനെ വിശ്വാസത്തിലെടുക്കാന്‍ തയ്യാറായില്ല. ഇക്കാരണത്താല്‍ കോണ്‍ഗ്രസ് പാര്‍ട്ടിയിലേക്കുള്ള സോണിയ ഗാന്ധിയുടെ ക്ഷണം പ്രശാന്ത് കിഷോര്‍ നിരസിച്ചിരുന്നു.