കൊച്ചി: അന്യന്‍റെ വിയര്‍പ്പ് ഊറ്റി അത് സ്ത്രീധനമായി വാങ്ങി കൊണ്ട് സുഖലോലുപരായി ജീവിതം നയിക്കാമെന്ന് കരുതുന്ന വിദ്യാസമ്പന്നരായ ചെറുപ്പക്കാര്‍ക്കുള്ള ശക്തമായ താക്കീതാണ് വിസ്മയ കേസ് വിധിയെന്ന് സംസ്ഥാന വനിതാ കമ്മീഷന്‍ അധ്യക്ഷ സതീദേവി. കോളേജില്‍ പഠിക്കുന്ന കാലത്ത് തന്നെ സ്ത്രീധനം വാങ്ങില്ലെന്ന് വിദ്യാര്‍ത്ഥികള്‍ പ്രതിജ്ഞ ചെയ്യണം. കോളേജ് കഴിഞ്ഞാല്‍ അത് മറന്നുപോകരുതെന്നും സതീദേവി പറഞ്ഞു. പെണ്‍കുട്ടികളെ ഒരു ബാധ്യതയായി കാണരുത്. വിവാഹ കമ്പോളത്തില്‍ വിലപേശി വില്‍ക്കപ്പെടുന്ന വസ്തുവായി സ്ത്രീ പരിഗണിക്കപ്പെടുന്നത് കൊണ്ടാണ് ഇത്തരം കാര്യങ്ങള്‍ സമൂഹത്തില്‍ സംഭവിക്കുന്നതെന്നും വനിതാ കമ്മീഷന്‍ അധ്യക്ഷ പറഞ്ഞു. പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസം നല്‍കുന്നതിനോടൊപ്പം രാഷ്ട്രത്തിന്‍റെ സമ്പത്തായി അവരെ മാറ്റിയെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
സ്ത്രീധന മരണവുമായി ബന്ധപ്പെട്ട് കുറേയധികം കേസുകള്‍ രജിസ്ടര്‍ ചെയ്യപ്പെടുന്നുണ്ടെങ്കിലും നിയമത്തിന്‍റെ പഴുതുകള്‍ ഉപയോഗിച്ച് പലരും രക്ഷപ്പെടുകയാണ്. വിസ്മയ കേസില്‍ മികച്ച രീതിയിലാണ് പോലീസ് കേസ് അന്വേഷിച്ചത്. രാഷ്ട്രീയ സാമൂഹിക സാംസ്‌കാരിക രംഗത്ത് മികച്ച മുന്നേറ്റം കൈവരിച്ചുവെന്ന് പറയുമ്പോഴും സ്ത്രീകളോടുള്ള മനോഭാവത്തില്‍ പലപ്പോഴും മാറ്റം വന്നിട്ടില്ല. ഇതിന്‍റെ ഉദാഹരണങ്ങളാണ് വിസ്മയയെപ്പോലുള്ള പെണ്‍കുട്ടികളുടെ മരണമെന്നും സതിദേവി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പ്രതി കിരണ്‍കുമാറിന് പത്ത് വര്‍ഷം കഠിന തടവ് വിധിച്ചതിന് പിന്നാലെയാണ് വനിതാ കമ്മീഷന്‍ അധ്യക്ഷയുടെ പ്രതികരണം. ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ വകുപ്പ് 304 ബി പ്രകാരമാണ് 10 വര്‍ഷം തടവ്. 306 വകുപ്പ് പ്രകാരം 6 വര്‍ഷം തടവും 2 ലക്ഷം രൂപ പിഴയും നല്‍കണം. ഗാര്‍ഹിക പീഡന നിയമത്തിലെ 498 എ പ്രകാരം 2 വര്‍ഷം തടവും അമ്പതിനായിരം രൂ പിഴയും. സ്ത്രീധന നിരോധന നിയമപ്രകാരം 3 മുതല്‍ ആറ് വര്‍ഷം വരെ തടവും അമ്പതിനായിരം രൂപ പിഴയുമാണ് കോടതി വിധിച്ച ശിക്ഷ. 25 വര്‍ഷത്തെ തടവാണ് മൂന്ന് വകുപ്പുകള്‍ പ്രകാരം കിരണ്‍ കുമാറിന് വിധിച്ചത്. മൂന്ന് ശിക്ഷകളും ഒരുമിച്ച് അനുഭവിച്ചാല്‍ മതിയെന്നാണ് കോടതി വിധി. അതുപ്രകാരം പത്തുവര്‍ഷം കഠിന തടവും 12.5 ലക്ഷം രൂപ പിഴയുമാണ് കിരണിന്റെ ശിക്ഷ. ഒന്നാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി കെ എന്‍ സുജിത്താണ് വിധി പ്രഖ്യാപിച്ചത്.