സുപ്രീംകോടതി നിർദ്ദേശമനുസരിച്ച് മരടിലെ ഫ്ലാറ്റ് സമുച്ചയങ്ങൾ പൊളിച്ചു നീക്കി. ജയിൻ കോറൽ കോവും ഗോൾഡൻ കായലോരവുമാണ് ഒടുവിൽ നിലംപൊത്തിയത്. ജയിൻ കോറൻ കോവ് രാവിലെ 11.30-നും ഗോൾഡൻ കായലോരം, നിശ്ചയിച്ചതിൽ നിന്ന് അര മണിക്കൂർ വൈകി ഉച്ചകഴിഞ്ഞ് 2.30-നുമാണ് തകർത്തത്. സ്‌ഫോടനത്തില്‍ തകര്‍ത്ത ഫ്ലാറ്റുകളുടെ അവശിഷ്ടങ്ങള്‍ മാറ്റുന്നതാണ് അടുത്ത മഹായജ്ഞം. എഴുപതിനായിരം ടണ്‍ കോണ്‍ക്രീറ്റ് മാലിന്യമാണ് 70 ദിവസങ്ങള്‍ക്കുളളില്‍ നീക്കം ചെയ്യേണ്ടത്. 45 ദിവത്തിനുള്ളില്‍ അവശിഷ്ട്ങ്ങള്‍ പൂര്‍ണമായും നീക്കണമെന്നാണ് സുപ്രീംകോടതി ഉത്തരവ്.
ആല്‍ഫാ സെരിന്‍ ഫ്ലാറ്റ് പൊളിച്ച വിജയ് സ്റ്റീല്‍സാണ് നാല് കെട്ടിടങ്ങളില്‍ നിന്നും കമ്പികള്‍ വേര്‍ത്തിരിച്ചെടുക്കുന്നത്. കോണ്‍ക്രീറ്റ് അവശിഷ്ടങ്ങള്‍ പ്രോംറ്റ് എന്ന സ്വകാര്യ കമ്പനി ഏറ്റെടുക്കും. എന്നാല്‍ ബാക്കി വരുന്ന അവശിഷ്ടങ്ങള്‍ എങ്ങനെ നീക്കം ചെയ്യുമെന്നോ എന്ത് ചെയ്യുമെന്നോ അറിയില്ല. കാടതിയുടെ വിധി പൂര്‍ണമാവണമെങ്കില്‍ എഴുപതിനായിരം ടണ്ണിലേറെ വരുന്ന അവശിഷ്ടങ്ങള്‍ നീക്കം ചെയ്യണം. അതേസമയം, മരടിലെ ഫ്ലാറ്റുകൾ പൊളിച്ചതുകൊണ്ട് മാത്രം സുപ്രീംകോടതിയിലെ നടപടികൾ അവസാനിക്കുന്നില്ല. നിയമം ലംഘിച്ച് കെട്ടിടം ഉണ്ടാക്കിയ നിർമാതാക്കൾ, അവരെ സഹായിച്ച രാഷ്ട്രീയ ഉദ്യോഗസ്ഥ കൂട്ടുകെട്ട്, ഇവർക്കെതിരെ നടക്കുന്ന അന്വേഷണങ്ങൾ നടപടികൾ എന്നിവയിൽ കോടതി കൃത്യമായ മേൽനോട്ടം വഹിക്കും. കേരളത്തില്‍ അങ്ങോളമിങ്ങോളമുള്ള തീരദേശ നിയമ ലംഘനങ്ങളെക്കുറിച്ചുള്ള റിപ്പോര്‍ട്ടും സംസ്ഥാന സര്‍ക്കാരില്‍ നിന്ന് കോടതി തേടിയിട്ടുണ്ട്.