തിരുവനന്തപുരം: പൊതുജനങ്ങള്‍ക്കും തോക്ക് പരിശീലനം നല്‍കാനുള്ള പദ്ധതി പ്രഖ്യാപിച്ച് കേരള പൊലീസ്. ഡി ജി പി അനില്‍ കാന്താണ് ഇതുസംബന്ധിച്ച ഉത്തരവ് പുറത്തിറക്കിയത്. പരിശീലനത്തിന് 5000 രൂപ ഫീസായി നല്‍കണം. ആദ്യ ഘട്ടത്തില്‍ തോക്ക് ലൈസൻസുള്ളവർക്കും അതിനായി അപേക്ഷിച്ചവർക്കുമാണ് പരിശീലനം നൽകുക. ഇതിനായി പ്രത്യേക സമിതിയും സിലബസും ഡി ജി പിയുടെ നേതൃത്വത്തില്‍ തയ്യാറാക്കിയിട്ടുണ്ട്. പൊലീസിന്റെ വിവിധ ബറ്റാലിയനുകളിലും തൃശൂർ പൊലീസ് അക്കാദമിയിലുമാണ് തോക്ക് പരിശീലനം നൽകുക. പരിശീലനം പൂർത്തിയാക്കുന്നവർക്ക് സർട്ടിഫിക്കറ്റ് നല്‍കും.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
തോക്ക് പരിചയപ്പെടാനും മനസിലാക്കാനും 1000 രൂപ അടച്ചാല്‍ മതി. സംസ്ഥാനത്ത് റൈഫിൾ ക്ലബ്ബുകൾ പ്രവർത്തിക്കുന്നുണ്ടെങ്കിലും ബുള്ളറ്റ് ഉപയോഗിക്കാന്‍ സാധിക്കില്ല. പകരം എയർ ഗണ്ണിലുപയോഗിക്കുന്ന പെല്ലറ്റാണ് ഇതിനായി ഉപയോഗിക്കുന്നത്. ഇക്കാര്യം ചൂണ്ടിക്കാണിച്ച് ഒരു കൂട്ടം ആളുകള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഹര്‍ജി പരിഗണിച്ച കോടതി താത്പര്യമുള്ളവര്‍ക്ക് പരിശീലനം നല്‍കാന്‍ കേരളാ പൊലീസിനോട് നിര്‍ദ്ദേശിച്ചു. ഇതിന് പിന്നാലെയാണ് ഡി ജി പി ഉത്തരവ് ഇറക്കിയത്. പൊലീസിന്റെ ക്ലിയറൻസ് സർട്ടിഫിക്കറ്റ്, ഹെൽത്ത് സർട്ടിഫിക്കറ്റ്, ആധാർ രേഖകൾ, ആയുധ ലൈസൻസ് എന്നിവ ഹാജരാക്കിയാല്‍ മാത്രമേ ആയുധ പരീശീലനം ലഭിക്കു.