തിരുവനന്തപുരം: സംസ്ഥാനത്തെ പഞ്ചായത്ത്, മുന്‍സിപ്പാലിറ്റി, കോര്‍പ്പറേഷന്‍ എന്നീ തദ്ദേശ സ്ഥാപനങ്ങൾക്ക് കീഴിലെ ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ അഞ്ചു ശതമാനം കടമുറികൾ സ്ത്രീകൾക്കു വേണ്ടി മാറ്റിവെക്കാൻ നിർദേശം നൽകിയതായി തദ്ദേശ സ്വയംഭരണ മന്ത്രി എം വി ഗോവിന്ദൻ അറിയിച്ചു. തദ്ദേശ സ്ഥാപനങ്ങളുടെ ഉടമസ്ഥതയിലുള്ള വ്യവസായ പാർക്കുകളിലും ഈ ഉത്തരവ് ബാധകമാണ്. അഭ്യസ്ത വിദ്യരും തൊഴിൽ രഹിതരുമായ സ്ത്രീകളെ മുഖ്യധാരയിലേക്ക് കൊണ്ടുവരിക, സാമ്പത്തികമായി സ്വയം പര്യാപ്തരാക്കുക എന്നീ ലക്ഷ്യങ്ങളോടെ സർക്കാർ നടത്തുന്ന ഇടപെടലുകളുടെ ഭാഗമായാണിത്.
രാജ്യത്ത് തന്നെ ആദ്യമായാണ് ഷോപ്പിങ് കോംപ്ലക്‌സുകളിലെ കടമുറികളിൽ വനിതാ സംരംഭകർക്ക് സംവരണം ഏർപ്പെടുത്തുന്നത്. നിലവിൽ ഈ നിബന്ധന പാലിക്കാത്ത ഷോപ്പിംഗ് കോംപ്ലക്‌സുകളിൽ, ഒഴിവ് വരുന്ന ക്രമത്തിൽ നിശ്ചിത ശതമാനം വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്നും മന്ത്രി നിർദേശിച്ചു. പഞ്ചായത്ത് ഉടമസ്ഥതയിലുള്ള കടമുറികൾ വാടകയ്ക്ക് നൽകുമ്പോൾ 10 ശതമാനം പട്ടികജാതി /പട്ടിക വർഗക്കാർക്കും മൂന്നു ശതമാനം വികലാംഗർക്കും നീക്കിവെക്കുന്നതിന് നിലവിൽ വ്യവസ്ഥയുണ്ട്. ഇതിന് പുറമേയാണ് അഞ്ചു ശതമാനം കടമുറികൾ സ്ത്രീകൾക്കു വേണ്ടിയും മാറ്റിവെക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പേരിന് ഒരു സ്ത്രീയുടെ പേരിൽ കട വാടകയ്ക്ക് എടുത്ത്, മറ്റ് ആളുകൾ ബിസിനസ് നടത്തുന്ന സ്ഥിതി ഇല്ലെന്ന് തദ്ദേശ സ്ഥാപനങ്ങൾ ഉറപ്പുവരുത്തണം. കുടുംബശ്രീ ഓക്‌സിലറി ഗ്രൂപ്പുകളിലൂടെ സംരംഭകത്വം പ്രോത്സാഹിപ്പിച്ചും, തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ ആയിരത്തിൽ അഞ്ചുപേർക്ക് തൊഴിൽ നൽകിയും, 20 ലക്ഷം പേർക്ക് തൊഴിൽ നൽകുന്ന കെ ഡിസ്‌ക് പദ്ധതിയിലൂടെയും അഭ്യസ്തവിദ്യരായ യുവതികളുടെ തൊഴിൽ ഉറപ്പാക്കുകയാണ് സംസ്ഥാന സർക്കാരെന്ന് മന്ത്രി എം വി ഗോവിന്ദൻ പറഞ്ഞു.