കോട്ടയം: കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ കുറ്റാരോപിതനായ ഫ്രാങ്കോ മുളക്കല്‍ വീണ്ടും ബിഷപ്പായി ചുമതലയേല്‍ക്കുന്നു. കേസില്‍ കോടതി ഫ്രാങ്കോ മുളക്കലിനെ കുറ്റവിമുക്തനാക്കിയ നടപടി വത്തിക്കാന്‍ സഭ അംഗീകരിച്ചതോടെയാണ് വീണ്ടും ബിഷപ്പാവാന്‍ അവസരമൊരുങ്ങുന്നത്. ഇന്ത്യയിലെയും നേപ്പാളിലേയും അപ്പസ്‌തോലിക് ന്യൂന്‍ഷ്യോ ആര്‍ച്ച് ബിഷപ്പ് ലിയോപോള്‍ഡോ ഗിരെല്ലിയാണ് ഇതുസംബന്ധിച്ച് വിവരം പങ്കുവെച്ചത്. കന്യാസ്ത്രീയെ ബലാത്സംഗം ചെയ്ത കേസില്‍ പ്രതിയായതിനെത്തുടര്‍ന്ന് 2018 സെപ്റ്റംബറിലാണ് ഫ്രാങ്കോ മുളക്കലിനെ രൂപതയുടെ ചുമതലകളില്‍നിന്ന് മാറ്റിനിര്‍ത്തിയത്. കോട്ടയം അഡീഷണല്‍ ഡിസ്ട്രിക്റ്റ് ആന്‍ഡ് സെഷന്‍സ് കോടതി ഇയാളെ കുറ്റവിമുക്തനാക്കി നാലുമാസത്തിനുശേഷമാണ് പദവിയിലേക്ക് തിരിച്ചെടുക്കാനുളള വത്തിക്കാന്റെ തീരുമാനം വരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജനുവരി പതിനാലിനാണ് കേസില്‍ ഫ്രാങ്കോ മുളയ്ക്കല്‍ കുറ്റവിമുക്തനാവുന്നത്. ഫ്രാങ്കോ മുളക്കല്‍ കുറ്റം ചെയ്തുവെന്ന് തെളിയിക്കാന്‍ പ്രോസിക്യൂഷന് സാധിക്കാത്തതിനാലാണ് കുറ്റാരോപിതനെ വെറുതെ വിടുന്നതെന്ന് കോടതി വിധി പ്രസ്താവത്തില്‍ പറഞ്ഞിരുന്നു. 105 ദിവസം നീണ്ടുനിന്ന വിസ്താരത്തിനൊടുവില്‍ കോട്ടയം അഡീഷണൽ സെഷൻസ് കോടതി ജഡ്ജി ജി. ഗോപകുമാറാണ് കേസില്‍ വിധി പറഞ്ഞത്. കോട്ടയം കുറവിലങ്ങാട്ടെ മിഷനറീസ് ഓഫ് ജീസസ് മഠത്തിൽ വച്ച് 2014 മുതൽ 2016 വരെയുള്ള കാലയളവിൽ കന്യാസ്ത്രീയെ ബിഷപ്പ് ഫ്രാങ്കോ ബലാൽസംഗം ചെയ്തെന്നായിരുന്നു കേസ്. ബലാത്സംഗം, അന്യായമായി തടവിൽ വെയ്ക്കൽ, അധികാരമുപയോഗിച്ച് സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കലുൾപ്പടെ ഏഴ് സുപ്രധാന വകുപ്പുകളാണ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ ചുമത്തിയിരുന്നത്.