കെപിസിസി ഭാരവാഹിപ്പട്ടിക സംബന്ധിച്ച് കെ. മുരളീധരനും മുല്ലപ്പള്ളി രാമചന്ദ്രനും തുറന്ന പോരിലേക്ക്. നെയ്യാറിൽ കെപിസിസി നേതൃപരിശീലന ക്യാമ്പിലാണ് ഭാരവാഹിപട്ടികയെ മുരളീധരൻ വിമർശിക്കുകയും പരിഹസിക്കുകയും ചെയ്തത്. താമര ചിഹ്നത്തിൽ മത്സരിച്ചവർ ഉൾപ്പെടെ ഭാരവാഹിയായെന്നും, എല്ലാവർക്കും കെപിസിസി മതിയെന്നും, നാട്ടിൽ പ്രവർത്തിക്കാൻ ആളെ കിട്ടാത്ത അവസ്ഥയുണ്ടാകുമെന്നുമായിരുന്നു മുരളീധരന്റെ വിമർശനം.
ഭാരവാഹിപ്പട്ടിക പോലെയാണ് തദ്ദേശ തെരഞ്ഞെടുപ്പിൽ സ്ഥാനാർത്ഥിപ്പട്ടികയെങ്കിൽ തോൽവി ഉറപ്പാണെന്നും, തദ്ദേശതെരഞ്ഞെടുപ്പിൽ തോറ്റാൽ ഇടത് മുന്നണിക്ക് ഭരണത്തുടർച്ചയുണ്ടാകുമെന്നും മുരളീധരൻ തുറന്നടിച്ചു. എൽഡിഎഫിന്റെ മനുഷ്യശൃംഖലയിൽ യുഡിഎഫ് പ്രവർത്തകർ പങ്കെടുത്തത് ഗൗരവത്തോടെ കാണണമെന്ന മുരളീധരന്റെ പ്രസ്താവനയും കാര്യങ്ങൾ കൂടുതൽ വഷളാക്കി.
പൗരത്വ ഭേദഗതി നിയമത്തിൽ ഒന്നിച്ചുള്ള സമരത്തിനില്ലെന്ന മുല്ലപ്പള്ളിയുടെ നിലപാടിനോടുള്ള വിയോജിപ്പ് കൂടിയാണ് മുരളീധരൻ പ്രകടിപ്പിച്ചത്. വിമർശനങ്ങൾ ഉന്നയിക്കേണ്ടത് പാർട്ടി ഫോറങ്ങളിലാണെന്നും തെരുവിലല്ലെന്നുമുള്ള മുല്ലപ്പള്ളിയുടെ പരസ്യപ്രസ്താവനക്ക് 'ആരാണ് തെരുവില്‍ സംസാരിച്ചതെന്ന് എല്ലാവര്ക്കും അറിയാം' എന്നാണ് മുരളീധരൻ മറുപടി നല്‍കിയത്. തിരുവനന്തപുരത്ത് ചേർന്ന പുതിയ ഭാരവാഹികളുടെ യോഗത്തിലേക്ക് മുൻ കെപിസിസി പ്രസിഡന്‍റ് എന്ന നിലയിൽ മുരളീധരനെ വിളിക്കാത്തതും കാര്യങ്ങൾ കൂടുതൽ വഷളാക്കി.
മുരളീധരന്റെ പ്രസ്താവനകൾക്കെതിരെ കെപിസിസി യോഗത്തിൽ രൂക്ഷ വിമർശനമാണ് ഉയർന്നത്. യോഗത്തിന് ശേഷം മാധ്യമങ്ങളെ കണ്ട മുല്ലപ്പള്ളി രാമചന്ദ്രൻ കെ. മുരളീധരനെ പരിഹസിച്ചു. മുരളീധരന്റെ പ്രസ്താവനകളോട് സഹതപിക്കുകയാണെന്നാണ് മുല്ലപ്പള്ളി മാധ്യമങ്ങളോട് പ്രതികരിച്ചു. ഇരുവരും തമ്മിലെ ഏറ്റുമുട്ടൽ ഉടനൊന്നും അവസാനിക്കില്ലെന്നതിന്റെ സൂചനയാണ്, ഏത് ഉന്നതനായാലും അച്ചടക്കം ലംഘിക്കാൻ അനുവദിക്കില്ലെന്ന മുല്ലപ്പള്ളിയുടെ പ്രസ്താവന.