തിരുവനന്തപുരം കാട്ടാക്കട സ്വദേശി സംഗീതിനെ മണ്ണുമാന്തി യന്ത്രം കൊണ്ട് അടിച്ചു കൊന്ന കേസിൽ പ്രധാന പ്രതി പൊലീസില്‍ കീഴടങ്ങി. ചാരുപാറ സ്വദേശി സജുവാണ് കീഴടങ്ങിയത്. മണ്ണുമാന്തിയന്ത്രത്തിന്‍റെ ഉടമയാണ് ഇയാള്‍. തിരുവനന്തപുരം റൂറൽ എസ് പി, പി. ബി. അശോകൻ മുമ്പാകെയാണ് ഇയാൾ കീഴടങ്ങിയത്. മണ്ണുമാന്തി യന്ത്രത്തിലുണ്ടായിരുന്ന വിജിനെ കഴിഞ്ഞദിവസം പൊലീസ് അറസ്റ്റു ചെയ്തിരുന്നു.
മണ്ണെടുപ്പ് തടഞ്ഞതിനെ തുർന്നാണ് സ്ഥലമുടമ കാഞ്ഞിരവിള ശ്രീമംഗലം വീട്ടിൽ സംഗീതിനെ ജെസിബി-കൊണ്ട് തലയ്ക്കടിച്ച് കൊന്നത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചെ രണ്ടു മണിയോടെയാണ് സംഭവം. സംഗീതിന്‍റെ അനുവാദമില്ലാതെ സംഘം ജെസിബി-യുമായി മണ്ണെടുക്കാൻ എത്തുകയായിരുന്നു. ഇത് ചോദ്യം ചെയ്യാനെത്തിയ സംഗീതിനെ ജെസിബി-യുടെ കൈകൊണ്ട് തലയ്ക്കടിച്ച് കൊല്ലുകയായിരുന്നു. അടിയേറ്റ സംഗീതിനെ നാട്ടുകാർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നേരത്തെ അനുവാദപ്രകാരം മണ്ണെടുത്ത സംഘം, കരാർ കാലാവധി കഴിഞ്ഞതിനുശേഷവും മണ്ണെടുക്കാൻ ശ്രമിച്ചതാണ് വാക്കേറ്റത്തിലും കൊലപാതകത്തിലും കലാശിച്ചത്.