ഡല്‍ഹി: രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിനാകെ ഒറ്റ സ്ഥാനാര്‍ഥി എന്ന ലക്ഷ്യം മുന്‍നിര്‍ത്തി പ്രതിപക്ഷ പാര്‍ട്ടികള്‍ വിപുലമായ യോഗം ചേരും. ഇത് സംബന്ധിച്ച ആലോചനകളും കൂട്ടായ്മയും ശക്തമാക്കാനും ഇടഞ്ഞു നില്‍ക്കുന്ന പ്രതിപക്ഷ പാര്‍ട്ടികളുമായി ആശയവിനിമയം നടത്താനും ബുധനാഴ്ച ഡല്‍ഹിയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രിയും തൃണമുല്‍ കോണ്‍ഗ്രസ് നേതാവുമായ മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ ഇന്നലെ ഡല്‍ഹിയില്‍ ചേർന്ന യോഗമാണ് പ്രതിപക്ഷ പാര്‍ട്ടികളുടെ വിശാല യോഗം വീണ്ടും വിളിച്ചു ചേര്‍ക്കാന്‍ തീരുമാനിച്ചത്. പ്രതിപക്ഷത്തെ മുഖ്യമന്ത്രിമാരും മുതിർന്ന നേതാക്കളും അടുത്ത യോഗത്തില്‍ പങ്കെടുക്കും.
ഇതോടെ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്‍റെ കാലാവധി അവസാനിക്കുന്ന മുറക്ക് അടുത്തമാസം 18-ന് നടക്കാനിരിക്കുന്ന രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ വിശാല പ്രതിപക്ഷ സ്ഥാനാര്‍ഥി ആരായിരിക്കമെന്ന ചര്‍ച്ച മുറുകുകയാണ്. എല്ലാ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കും 'സമ്മതനായ സ്ഥാനാര്‍ഥി' എന്നതിനാണ് ഊന്നല്‍. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയുമായ ഗുലാം നബി ആസാദ്, പശ്ചിമ ബംഗാള്‍ മുന്‍ ഗവര്‍ണറും മഹാത്മാഗാന്ധിയുടെ കൊച്ചുമകനുമായ ഗോപാല്‍ കൃഷ്ണ ഗാന്ധി എന്നിവരുടെ പേരുകളാണ് ഇപ്പോള്‍ ഉയര്‍ന്നുവന്നിട്ടുള്ളത്. ഇക്കാര്യത്തില്‍ തെലങ്കാന മുഖ്യമന്ത്രി ചന്ദ്രശേഖര റാവു അഭിപ്രായ വ്യത്യാസം അറിയിച്ചിട്ടുണ്ട്. യോഗം ചേരുന്നതിനു മുന്‍പ് സ്ഥാനാര്‍ഥിയെ നിശ്ചയിച്ച നടപടി ശരിയായില്ല എന്നും കോണ്‍ഗ്രസുമായി സഹകരിക്കാനാവില്ലെന്നുമാണ് ചന്ദ്രശേഖര റാവുവിന്‍റെ നിലപാട്.
മുന്‍ മഹാരാഷ്ട്രാ മുഖ്യമന്ത്രിയും രാജ്യത്തെ തലമുതിര്‍ന്ന നേതാവും എന്‍സിപി അധ്യക്ഷനുമായ ശരത് പവാറിന്റെ പേരാണ് ആദ്യം ഉയര്‍ന്നുവന്നത്. എന്നാല്‍ സജീവ രാഷ്ട്രീയത്തിലാണ് തനിക്ക് താത്പര്യം എന്ന് വ്യക്തമാക്കി ശരത് പവാര്‍ പിന്‍വാങ്ങുകയായിരുന്നു. തുടര്‍ന്ന് പവാര്‍ തന്നെ ഗുലാം നബി ആസാദിന്‍റെ പേര് നിര്‍ദ്ദേശിക്കുകയായിരുന്നു. ഇതിനിടെയാണ് ഗോപാല്‍ കൃഷ്ണ ഗാന്ധിയുടെ പേര് ഇടതുപക്ഷം നിര്‍ദ്ദേശിച്ചതായി വാര്‍ത്ത വന്നത്. ഇവര്‍ക്ക് രണ്ടുപേര്‍ക്കും പുറമെ മുന്‍ ജമ്മുകാശ്മീര്‍ മുഖ്യമന്ത്രിയും നാഷണല്‍ കോണ്‍ഫറന്‍സ് നേതാവുമായ ഫാറൂഖ് അബ്ദുള്ള, മുന്‍ കേന്ദ്ര ധനകാര്യ മന്ത്രി യശ്വന്ത് സിന്‍ഹ എന്നിവരുടെ പേരുകളും ആലോചനയിലുണ്ട്.
ഇന്നലെ ചേര്‍ന്ന യോഗത്തില്‍ കോണ്‍ഗ്രസ്, ഇടതുപാര്‍ട്ടികള്‍, എന്‍ സി പി, ഡി എം കെ, ആര്‍ ജെ ഡി, എസ് പി, ജെ ഡി എസ്,നാഷണല്‍ കോണ്‍ഫറന്‍സ്, പി ഡി പി, ആര്‍ എസ് പി, മുസ്ലീം ലീഗ് തുടങ്ങിയ പാര്‍ട്ടികള്‍ പങ്കെടുത്തു. എന്നാല്‍ ആം ആദ്മി പാര്‍ട്ടി, തെലങ്കാന രാഷ്ട്ര സമിതി, വൈ എസ് ആര്‍ കോണ്‍ഗ്രസ്, ബിജു ജനതാദള്‍ തുടങ്ങിയ പാര്‍ട്ടികള്‍ പങ്കെടുത്തില്ല.