തിരുവനന്തപുരം: സംവിധായകന്‍ വിനയന്‍റെ സിനിമയില്‍ അഭിനയിക്കേണ്ടന്ന് മുകേഷും ഇന്നസെന്റും തമാശ രൂപേണ ഭീഷണിപ്പെടുത്തിയെന്ന് ഷമ്മി തിലകന്‍. വിനയന് എ എം എം എയില്‍ വിലക്ക് ഏര്‍പ്പെടുത്തിയ സമയത്ത് അദ്ദേഹം ഒരു സിനിമയില്‍ അഭിനയിക്കാനായി എന്നെ വിളിച്ചിരുന്നു. ആ സിനിമയില്‍ അഭിനയിക്കാന്‍ അഡ്വാന്‍സും തന്നിരുന്നു. ഇത് അറിഞ്ഞ് മുകേഷും ഇന്നസെന്‍റും എന്നെ തമാശ രൂപേണ വിലക്കിയിരുന്നു. അഡ്വാന്‍സ് തിരിച്ചുകൊടുത്തേക്ക്, ഇല്ലെങ്കില്‍ നാളെ നിനക്കത് ദ്രോഹമാകും എന്നാണ് പറഞ്ഞത്. ഒരു പ്രശ്നം ഒഴിവാക്കാനായി ഞാന്‍ ആ സിനിമയില്‍ നിന്നും പിന്മാറുകയായിരുന്നുവെന്നും ഷമ്മി തിലകന്‍ മാധ്യമങ്ങളോട് പറഞ്ഞു. ഇന്നലെ കെ.ബി ഗണേഷ് കുമാർ ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയുകയായിരുന്നു ഷമ്മി തിലകൻ.
2018- ലാണ് ഈ പ്രശ്നങ്ങള്‍ ആരംഭിക്കുന്നത്. അമ്മയുമായി വിനയന് കേസുണ്ടായും അദ്ദേഹം കോമ്പറ്റീഷന്‍ കമ്മീഷനില്‍ പോയി വിജയിച്ചതുമെല്ലാം എല്ലാവര്‍ക്കും അറിയാവുന്ന കാര്യമാണ്. ഇടവേള ബാബുവിന് ഞാന്‍ അയച്ച കത്തില്‍ വിനയനുമായി ബന്ധപ്പെട്ട കാര്യങ്ങളെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ട്. ഈ തെളിവുകള്‍ എല്ലാം എന്‍റെ കയ്യിലുണ്ട്. വിനയന് മലയാള സിനിമയില്‍ ആരും അവസരം നഷടമാക്കിയില്ലെന്നാണ് നടന്‍ സിദ്ധിഖ് ഒരിക്കല്‍ പറഞ്ഞത്. എന്നാല്‍ എന്നോട് തന്നെ വിനയന്‍റെ സിനിമയില്‍ അഭിനയിക്കേണ്ടന്ന് പറഞ്ഞിട്ടുണ്ട്. എ എം എം എ അപകീര്‍ത്തിപ്പെടുത്താന്‍ ഞാന്‍ ഒന്നും ചെയ്തിട്ടില്ല. ചില പുഴുക്കുത്തുകള്‍ക്കെതിരെയാണ് ഞാന്‍ പ്രതികരിച്ചത് - ഷമ്മി തിലകന്‍ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കെ ബി ഗണേഷ് കുമാറിനെതിരെയും ഷമ്മി തിലകന്‍ ആരോപണങ്ങള്‍ ഉന്നയിച്ചു. ഗണേഷ് കുമാര്‍ നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി പത്തനാപുരത്തെ രണ്ട് സ്ത്രീകള്‍ക്ക് എ എം എം എയുടെ ഫണ്ട് ഉപയോഗിച്ച് വീട് വെച്ച് നല്‍കി. അദ്ദേഹത്തിന് വോട്ട് പിടിക്കാനാണോ എ എം എം എയുടെ ഫണ്ട് ഉപയോഗിക്കേണ്ടതെന്നും ഷമ്മി തിലകന്‍ ചോദിച്ചു. ഞാന്‍ ഇക്കാര്യം ഗണേഷ് കുമാറിനോടും എ എം എം എയോടും പറഞ്ഞിരുന്നു. ഇത്തരം ചോദ്യങ്ങള്‍ ചോദിച്ചാല്‍ ആര്‍ക്കാണെങ്കിലും ദേഷ്യം വരുമെന്നും ഷമ്മി തിലകന്‍ കൂട്ടിച്ചേര്‍ത്തു. എന്നെ കൊണ്ട് നാട്ടുകാർക്ക് ശല്യമാണെന്ന് നടൻ ഗണേഷ് കുമാർ നടത്തിയ പ്രസ്താവന അസംബന്ധമാണ്. എന്തടിസ്ഥാനത്തിലാണ് അത് പറഞ്ഞതെന്ന് ഷമ്മി തിലകൻ ചോദിച്ചു.
എ എം എം എയുടെ ബൈലോ പ്രകാരം മറ്റൊരു സംഘടനയുടെ ഭാരവാഹിയായി ഇരിക്കാന്‍ പാടില്ല. അങ്ങനെയാണെങ്കിൽ എന്നെ ഇത്രയും വിമർശിച്ച ഗണേഷ് കുമാർ ടിവി ആർട്ടിസ്റ്റ് അസോസിയേഷന്‍റെ ആയുഷ്കാല പ്രസിഡന്റ് ആണ്. സംഘടനയുടെ ആസ്ഥാന മന്ദിരം മദ്യ ശാലയാണെന്നും എ എം എം എ ഒരു ക്ലബാണെന്നും ഗണേഷ് കുമാറും വിമര്‍ശിച്ചിട്ടുണ്ട്. അനീതിക്കെതിരെയാണ് ഞാന്‍ യുദ്ധം ചെയ്തത്. ഇവിടുത്തെ പല അംഗങ്ങളുടെയും ബാങ്ക് ബാലന്‍സ് പരിശോധിക്കണം. ആദായനികുതി വകുപ്പുമായി എ എം എം എക്ക് ആറു കോടി രൂപയുടെ കേസുണ്ട്. ഇതിനെതിരെയൊന്നും ഗണേഷ് കുമാര്‍ ശബ്ദമുയര്‍ത്തിയിട്ടില്ല. വെറുതെ ഇരിക്കുന്ന എന്നെ ചൊറിയരുത്. പലകാര്യങ്ങളും ഞാന്‍ വിളിച്ചു പറയും - ഷമ്മി തിലകന്‍ പറഞ്ഞു.