ഡല്‍ഹി: അഗ്നിപഥ് പദ്ധതിയെ അനുകൂലിച്ച് കോണ്‍ഗ്രസ് നേതാവ് മനീഷ് തിവാരി നടത്തിയ പ്രസ്താവനയെ തള്ളി നേതൃത്വം. മനീഷ് തിവാരി നടത്തിയ പ്രസ്താവന വ്യക്തിപരമാണെന്നും പദ്ധതി ദേശവിരുദ്ധമാണെന്നും മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മാധ്യമ വിഭാഗം വക്താവുമായ ജയറാം രമേശ് പറഞ്ഞു. കോൺഗ്രസ് നിലപാട് അഗ്നിപഥ് പദ്ധതിക്കെതിരെയാണ്. പദ്ധതി യുവാക്കള്‍ക്ക് ദോഷം ചെയ്യുമെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു. ശരിയായ ദിശയിലുള്ള പരിഷ്ക്കാരമാണ് അഗ്നിപഥ്. പുതിയ കാലഘട്ടത്തിന്‍റെ യുദ്ധരീതികള്‍ക്ക് അനുസരിച്ച് പദ്ധതി മാറ്റത്തിനു വഴിയൊരുക്കുമെന്നാണ് മനീഷ് തിവാരി പറഞ്ഞത്. ഇതിനെതിരെയാണ് ജയറാം രമേശിന്‍റെ പ്രതികരണം.
അഗ്നിപഥ് പദ്ധതിക്കെതിരെ കോണ്‍ഗ്രസ് ആദ്യം മുതല്‍ ശക്തമായി രംഗത്തെത്തിയിരുന്നു. അഗ്നിപഥ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് നടത്തിയ സത്യാഗ്രഹത്തില്‍ രാഹുല്‍ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും പങ്കെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് മനീഷ് തിവാരിയുടെ പ്രതികരണം. കോണ്‍ഗ്രസ് ജനങ്ങള്‍ക്കൊപ്പമാണെന്നും സമാധാനപരമായി പ്രതിഷേധം നടത്തണമെന്നുമാണ് സോണിയ ഗാന്ധി ആവശ്യപ്പെട്ടത്. കേന്ദ്രസര്‍ക്കാര്‍ പദ്ധതി പിന്‍വലിക്കാന്‍ തയ്യാറാകണമെന്നും യുവാക്കളുടെ ആശങ്കകള്‍ പരിഗണിക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം, അഗ്നിപഥ് പദ്ധതി പിൻവലിക്കാനാവശ്യപ്പെട്ടുള്ള പ്രമേയം രാജസ്ഥാൻ സർക്കാർ ഏകകണ്ഠമായി പാസാക്കിയിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
പതിനേഴര വയസ് പ്രായമായ കുട്ടികളെ നാലുവര്‍ഷക്കാലത്തേക്ക് ഇന്ത്യന്‍ സൈന്യത്തിന്റെ ഭാഗമാക്കുന്നതാണ് പദ്ധതി. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്നവര്‍ 'അഗ്നിവീരന്മാര്‍' എന്ന് അറിയപ്പെടും. ഈ വര്‍ഷം ആരംഭിക്കുന്ന പദ്ധതിയില്‍ 46000 പേരെ തുടക്കത്തില്‍ റിക്രൂട്ട് ചെയ്യാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനം. അഗ്നിവീരന്മാരായി തെരഞ്ഞെടുക്കപ്പെടുന്നവര്‍ക്ക് പ്രതിമാസം മുപ്പതിനായിരം രൂപയാണ് ശമ്പളം. നാലുവര്‍ഷം കഴിഞ്ഞ് പിരിയുമ്പോള്‍ 11.71 ലക്ഷം രൂപ ലഭിക്കും. നിയമനം ലഭിച്ചവരില്‍ മികച്ച പ്രകടനം കാഴ്ച്ചവയ്ക്കുന്ന 25 ശതമാനം ആളുകളെ മാത്രമേ സൈന്യത്തില്‍ സ്ഥിരപ്പെടുത്തുകയുള്ളൂ.