പാലക്കാട്: എ കെ ജി സെന്‍ററിന് നേരെ ബോംബെറിഞ്ഞ സംഭവത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് ഷാഫി പറമ്പില്‍ എം എല്‍ എ. ബോംബെറിഞ്ഞയാളെ എത്രയും പെട്ടന്ന് പോലീസ് പിടികൂടണം. ഈ കേസ് അന്വേഷണം കോടിയേരിയുടെ സ്റ്റേജിന് നേരേ ബോംബെറിഞ്ഞ കേസ് പോലെ ആകരുത്. തിരുവനന്തപുരം സിറ്റിക്കകത്തു പൊലീസിന്റെയും കണ്ണ് തുറന്ന് ഇരിക്കുന്ന സി സി ടി വിയുടെയും മുന്നിൽ ഇത് ചെയ്തയാളെ പിടിക്കാൻ കഴിയുന്നില്ലെങ്കിൽ, എ കെ ജി സെന്ററിന് പോലും സുരക്ഷ നൽകുവാൻ കഴിയാത്ത, പാർട്ടി സെക്രട്ടറിക്കെതിരെ ബോംബെറിഞ്ഞ പ്രതിയെ പിടിക്കാൻ കഴിയാത്ത, പാർട്ടിയുടെ സ്വന്തം സ്വാമിയുടെ ആശ്രമത്തിന് തീയ്യട്ടവരെ പിടിക്കാൻ കഴിയാത്ത ആഭ്യന്തര വകുപ്പിന്‍റെ പരാജയം സിപിഎം പ്രവർത്തകരും വിലയിരുത്തണമെന്ന് ഷാഫി പറമ്പില്‍ പറഞ്ഞു. എ കെ ജി സെന്‍ററിന് നേരെയുള്ള ബോംബ് ആക്രമണം കോൺഗ്രസ്സിന്‍റെ തലയിൽ കെട്ടി വെക്കാനുള്ള എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍റെ 'പൊട്ട ബുദ്ധി' കേരളം ചവറ്റു കൊട്ടയിലെറിയുമെന്നും എം എല്‍ എ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് എ കെ ജി സെന്ററിനുനേരേ ബോംബേറുണ്ടായത്. പ്രധാന കവാടത്തില്‍ പൊലീസ് കാവല്‍നില്‍ക്കെ തൊട്ടടുത്ത കവാടത്തിനുനേരെയാണ് ബോംബേറുണ്ടായത്. സ്‌കൂട്ടറിലെത്തിയ ആള്‍ സ്‌ഫോടനവസ്തു എ കെ ജി സെന്ററിന്റെ ഭിത്തിയിലേക്ക് എറിയുകയായിരുന്നു. സംഭവത്തിന്റെ സി സി ടി വി ദൃശ്യങ്ങള്‍ പുറത്തുവന്നു. ആക്രമണത്തിനുമുന്‍പ് മറ്റൊരാള്‍ സ്‌കൂട്ടറില്‍വന്ന് സ്ഥലം നിരീക്ഷിച്ചുപോവുന്നതും ദൃശ്യങ്ങളില്‍ കാണാം. എന്നാല്‍ ലഭിച്ച ദൃശ്യങ്ങളില്‍നിന്ന് അക്രമിയെ തിരിച്ചറിയാനായിട്ടില്ല.