തിരുവനന്തപുരം: കേരളത്തില്‍ സിപിഎമ്മും ബിജെപിയും തമ്മില്‍ ധാരണയുണ്ടെന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ പ്രസ്താവനക്കെതിരെ വിമര്‍ശനവുമായി സിപിഎം പോളിറ്റ്ബ്യൂറോ അംഗം എസ് രാമചന്ദ്രപിള്ള. രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന ബിജെപിയെ ന്യായികരിക്കുന്നതിന് തുല്യമാണെന്ന് എസ് രാമചന്ദ്രപിള്ള പറഞ്ഞു. ഇ ഡിയെ ഉപയോഗിച്ച് കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നീക്കത്തിന് ഇത്തരം പ്രസ്താവനകള്‍ ശക്തിപകരും. അതോടൊപ്പം, രാഹുലിന്‍റെ ആവശ്യം രാജ്യവ്യാപകമായി ഇഡിയ്ക്കെതിരെ കോൺഗ്രസ് നടത്തിയ പ്രക്ഷോഭങ്ങളെ അപ്രസക്തമാക്കുന്നതാണ്. ഇഡി അന്വേഷണത്തെ രാഹുൽ ന്യായീകരിക്കുക എന്നത് അങ്ങേയറ്റം പരസ്പര വിരുദ്ധമായ നിലപാടാണെന്നും എസ് രാമചന്ദ്രന്‍ പിള്ള കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ബിജെപിയെ എതിര്‍ക്കുന്നവരെയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യംചെയ്യുകയെന്നും സിപിഎം-ബിജെപി ധാരണയുളളതിനാലാണ് സിപിഎമ്മിന്റെ നേതാക്കളെ അവര്‍ ചോദ്യം ചെയ്യാത്തതെന്നുമായിരുന്നു രാഹുല്‍ ഗാന്ധിയുടെ പ്രസ്താവന. 'കേന്ദ്രസര്‍ക്കാര്‍ ഇ ഡി, സി ബി ഐ പോലുളള ഏജന്‍സികളെ അവര്‍ക്കെതിരെ സംസാരിക്കുന്നവര്‍ക്കെതിരെയാണ് ഉപയോഗിക്കുന്നത്. അവരെന്തുകൊണ്ടാണ് ആ ഏജന്‍സികളെ കേരളത്തിലെ മുഖ്യമന്ത്രിക്കെതിരെ ഉപയോഗിക്കാത്തത്? ഇവിടെ ഇത്രയേറേ പ്രശ്‌നങ്ങളുണ്ടായിട്ടും എന്തുകൊണ്ടാണ് ഇ ഡി മുഖ്യമന്ത്രി പിണറായി വിജയനെ ചോദ്യംചെയ്യാത്തത്? ബിജെപിയും സിപിഎമ്മും തമ്മില്‍ ധാരണയുണ്ടെന്നാണ് ഇത് തെളിയിക്കുന്നത്'-രാഹുല്‍ ഗാന്ധി പറഞ്ഞു.