കൊല്‍ക്കത്ത: കാളി വിവാദത്തില്‍ ബിജെപിക്കെതിരെ ശക്തമായ വിമര്‍ശനവുമായി തൃണമൂല്‍ കോണ്‍ഗ്രസ് എം പി മഹുവ മൊയ്ത്ര. കാളി ദേവിയെ എങ്ങനെ പൂജിക്കണമെന്ന് ബംഗാളികളെ പഠിപ്പിക്കേണ്ടന്നും ഹിന്ദു ദൈവങ്ങളുടെ സംരക്ഷകരല്ല ബിജെപിയെന്നും മഹുവ മൊയ്ത്ര പറഞ്ഞു. കാളി പോസ്റ്റര്‍ വിവാദത്തില്‍ വളരെ പക്വതയോടെയാണ് പ്രതികരിച്ചത്. എന്നാല്‍ ബിജെപി അവരുടെ ഹിന്ദുത്വ അജണ്ട മറ്റുള്ളവരിലേക്ക് അടിച്ചേല്‍പ്പിക്കാനാണ് ശ്രമിക്കുന്നതെന്നും മഹുവ മൊയ്ത്ര കൂട്ടിച്ചേര്‍ത്തു. വിവാദ കാളി പോസ്റ്ററിനോട് അനുബന്ധിച്ച് മഹുവ മൊയ്ത്രക്കെതിരെ സംഘപരിവാര്‍ ശക്തമായ സൈബര്‍ ആക്രമണം നടത്തുന്നതിനിടയിലാണ് പുതിയ പരാമര്‍ശവുമായി എം പി രംഗത്തെത്തിയത്.
ഡോക്യുമെന്ററി സംവിധായിക ലീന മണിമേഖലയുടെ കാളി പോസ്റ്ററുമായി ബന്ധപ്പെട്ട് ഇന്ത്യാ ടുഡേ കോൺക്ലേവ് ഈസ്റ്റ് 2022-ന്റെ രണ്ടാം ദിനത്തിൽ മഹുവ മൊയ്ത്രയോട് ചോദ്യം ചോദിച്ചിരുന്നു. ഇതിന് മഹുവ കൊടുത്ത മറുപടിയാണ് വിവാദങ്ങള്‍ക്ക് വഴിവെച്ചത്. തനിക്ക് അറിയാവുന്ന കാളി മാംസാഹാരം കഴിക്കുന്ന മദ്യ സേവ നടത്തുന്ന ദേവതയാണ്. നിങ്ങളുടെ ദേവതയെ സങ്കൽപ്പിക്കാൻ നിങ്ങൾക്ക് സ്വാതന്ത്ര്യമുണ്ട്. ചില സ്ഥലങ്ങളില്‍ ദൈവങ്ങള്‍ക്ക് വിസ്കി സമര്‍പ്പിക്കാറുണ്ട്. ചില സ്ഥലങ്ങളിൽ അത് ദൈവനിന്ദയാകും- എന്നാണ് മൊയ്ത്ര പറഞ്ഞത്. ഇതിനു പിന്നാലെയാണ് സംഘപരിവാര്‍ മഹുവക്കെതിരെ സൈബര്‍ അക്രമണം ആരംഭിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കാളീദേവിയെക്കുറിച്ച് പരാമര്‍ശം നടത്തിയതിന് മഹുവ മൊയ്ത്രക്കെതിരെ കഴിഞ്ഞ ദിവസം കേസെടുത്തിരുന്നു. മധ്യപ്രദേശിലെ ഭോപ്പാലിലാണ് മഹുവയ്‌ക്കെതിരായ കേസ് രജിസ്റ്റര്‍ ചെയ്തത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് ബിജെപി നേതാവ് ജിതന്‍ ചാറ്റര്‍ജിയാണ് തൃണമൂല്‍ എംപിക്കെതിരെ പരാതി നല്‍കിയത്. ഐ പി സി 295 എ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. കാളീദേവിയെക്കുറിച്ചുളള മഹുവയുടെ പരാമര്‍ശം വിവാദമായതോടെ തൃണമൂല്‍ കോണ്‍ഗ്രസും അവരെ കയ്യൊഴിഞ്ഞിരുന്നു.