എൻഫോഴസ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ ചോദ്യം ചെയ്യലിന് ഹാജരാകില്ലെന്ന് മുൻ ധനമന്ത്രി തോമസ് ഐസക്ക്. ഇഡിയുടെ നോട്ടീസ് തനിക്ക് കിട്ടിയിട്ടില്ല. കിട്ടിയാലും ഹാജരാകില്ലെന്നും ഇഡിയ്ക്ക് തന്നെ അറസ്റ്റ് ചെയ്യാമെന്നും തോമസ് ഐസക് പറഞ്ഞു. കിഫ്ബിയിലെ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ടുള്ള ചോദ്യം ചെയ്യലിനായി നാളെ കൊച്ചിയിലെ ഓഫീസിൽ ഹാജരാകണമെന്നാണ് ഐസക്കിനുള്ള ഇഡി നിർദ്ദേശം. കിഫ്ബി വിദേശ നാണയ വിനിമയ ചട്ടം ലംഘിച്ചെന്ന പരാതിയിലാണ് ഇഡി അന്വേഷണം. ധനമന്ത്രിയായിരുന്ന ഐസക് കിഫ്ബി വൈസ് ചെയർമാനായിരുന്നു.
കിഫ്ബിയുമായി ബന്ധപ്പെട്ട ഇ.ഡി. അന്വേഷണത്തിന് ഏകദേശം ഒരുവര്‍ഷത്തെ പഴക്കമുണ്ട്. കേരളം, ഫെമ ലംഘനം അടക്കമുള്ളവ നടത്തി സംസ്ഥാനത്തേക്ക് പണം കൊണ്ടുവരുന്നെന്ന് കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കേന്ദ്രമന്ത്രി നിര്‍മലാ സീതാരാമനാണ് ആദ്യം ആരോപണം ഉന്നയിച്ചത്. പിന്നീട് അന്നത്തെ പ്രതിപക്ഷ നേതാവായിരുന്ന രമേശ് ചെന്നിത്തല അടക്കം ആരോപണം ഏറ്റെടുത്തു. തുടര്‍ന്ന് അന്ന് കിഫ്ബി സി.ഇ.ഒ. ആയിരുന്ന കെ.എം. എബ്രഹാമിനെയും ഡെപ്യൂട്ടി സി.ഇ.ഒയെയും ഇ.ഡി. നോട്ടീസ് അയച്ച് വിളിപ്പിച്ചിരുന്നു. ഈ മൊഴിയുടെ കൂടെ അടിസ്ഥാനത്തിലാണ് മുൻധനമന്ത്രിയെന്ന നിലയിൽ കിഫ്ബിയിൽ വൈസ് ചെയര്‍മാനായി ചുമതല വഹിച്ച തോമസ് ഐസക്കിനെ ഇഡി ഇപ്പോൾ ചോദ്യം ചെയ്യാൻ വിളിപ്പിക്കുന്നതെന്നാണ് സൂചന.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
കിഫ്ബിയുടെ ചെയര്‍മാന്‍ മുഖ്യമന്ത്രി പിണറായി വിജയനും വൈസ് ചെയര്‍മാന്‍ ധനമന്ത്രി തോമസ് ഐസക്കും ആയിരുന്നു. ഈ നിലയിലാണ് ഇപ്പോള്‍ തോമസ് ഐസക്കിനോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കൊച്ചിയിലെ ഓഫീസില്‍ ഹാജരാകണമെന്നാണ് നോട്ടീസിലെ നിര്‍ദേശം.