തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ വെച്ച് യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പ്രതിഷേധിച്ച സംഭവത്തില്‍ മുന്‍ എം എല്‍ എയും സംസ്ഥാന യൂത്ത് കോണ്‍ഗ്രസ് ഉപാധ്യക്ഷനുമായ കെ എസ് ശബരിനാഥിനെ അറസ്റ്റ് ചെയ്തതിനെതിരെ വിമര്‍ശനവുമായി ഷാഫി പറമ്പില്‍ എം എല്‍ എ. കേരളത്തിന്‍റെ മുഖ്യമന്ത്രി ഭീരുവാണ്. പ്രതിഷേധങ്ങളെ പോലും മുഖ്യമന്ത്രി ഭയപ്പെടുകയാണ്. വ്യാജ രേഖ ചമച്ചാണ് യൂത്ത് കോണ്‍ഗ്രസ് നേതാവിനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. കേരള സര്‍ക്കാരിന്‍റെയും പൊലീസിന്‍റെയും നാണംകെട്ട ഏർപ്പാടിനെ നിയമപരമായി നേരിടുമെന്നും ഷാഫി പറമ്പിൽ പറഞ്ഞു. അറസ്റ്റിലായ ശബരിനാഥിനെ സന്ദർശിക്കാൻ ശംഖുമുഖം എസിപി ഓഫീസിൽ എത്തിയപ്പോഴായിരുന്നു ഷാഫി പറമ്പില്‍ എം എല്‍ എയുടെ പ്രതികരണം.
മുഖ്യമന്ത്രിയുടെ ഭീരുത്വമാണ് ഈ അറസ്റ്റിലൂടെ വ്യക്തമാകുന്നത്. കരിങ്കൊടി കാണിച്ച് പ്രതിഷേധിച്ചാല്‍ എങ്ങനെയാണ് വധശ്രമമാകുക. സംഭവത്തെ രാഷ്ട്രീയമായി നേരിടാന്‍ യൂത്ത് കോണ്‍ഗ്രസിന് അറിയാം. ഇത്തരം ഭയപ്പെടുത്തലുകള്‍ കൊണ്ടൊന്നും രാഷ്ട്രീയ പ്രവര്‍ത്തനം അവസാനിപ്പിക്കുമെന്ന് കരുതണ്ട. പൊലീസ് സ്റ്റേഷനിൽ നടക്കുന്നത് വ്യാജ രേഖ ചമക്കലാണ്. സാക്ഷിയായി വിളിച്ചു വരുത്തിയ ആളെ ചോദ്യം ചെയ്യുന്നതിന് മുന്‍പ് എങ്ങനെയാണ് അറസ്റ്റ് രേഖപ്പെടുത്തുകയെന്നും ഷാഫി പറമ്പില്‍ ചോദിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചതുമായി ബന്ധപ്പെട്ട ഗൂഢാലോചനക്കേസിലാണ് കെ എസ് ശബരീനാഥന്‍ അറസ്റ്റിലായത്. ഇന്ന് രാവിലെ പത്തരയോടെയാണ് ശബരീനാഥന്‍ അന്വേഷണസംഘത്തിനുമുന്നില്‍ ചോദ്യംചെയ്യലിനായി ഹാജരായത്. ചോദ്യംചെയ്യലിനിടെ അറസ്റ്റ് ചെയ്യുകയായിരുന്നു എന്നാണ് ലഭിക്കുന്ന വിവരം. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിക്കുന്നതിനെക്കുറിച്ച് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ വാട്ട്‌സാപ്പ് ഗ്രൂപ്പില്‍ ശബരീനാഥന്‍ സംസാരിക്കുന്ന സ്‌ക്രീന്‍ഷോട്ടുകള്‍ പുറത്തുവന്നിരുന്നു. ഇതേത്തുടര്‍ന്നാണ് മുഖ്യമന്ത്രിയെ വധിക്കാന്‍ ഗൂഢാലോചന നടത്തിയെന്ന കേസില്‍ ശബരീനാഥനെ പൊലീസ് ചോദ്യംചെയ്യാനായി വിളിപ്പിച്ചത്.