തിരുവനന്തപുരം: യൂത്ത്കോണ്‍ഗ്രസ് സംസ്ഥാന ഉപാധ്യക്ഷന്‍ ശബരിനാഥിന്‍റെ ചാറ്റ് ചോര്‍ന്ന സംഭവത്തില്‍ യൂത്ത് കോണ്‍ഗ്രസില്‍ നടപടി. ഉപാധ്യക്ഷന്മാരായ എന്‍എസ് നുസൂര്‍ എസ്എം ബാലു എന്നിവര്‍ക്കെതിരെയാണ് യൂത്ത്കോണ്‍ഗ്രസ് നടപടി എടുത്തത്. ഇരുവരെയും ഭാരവാഹി സ്ഥാനങ്ങളില്‍ നിന്നും നീക്കി. സംസ്ഥാന പ്രസിഡന്‍റായ ഷാഫി പറമ്പിലിനെതിരെ സംസ്ഥാന നേതൃത്വത്തില്‍ ഭിന്നത ഉടലെടുത്തതിന് പിന്നാലെയാണ് സംഘടനാ തലത്തില്‍ ഇരുവര്‍ക്കുമെതിരെയും നടപടി എടുത്തത്. എന്‍എസ് നുസൂറിനേയും എസ്എം ബാലുവിനേയും ഭാരവാഹി സ്ഥാനത്ത് നിന്നും നീക്കം ചെയ്യുന്നതായി ദേശീയ സെക്രട്ടറി ശ്രാവണ്‍ റാവുവാണ് അറിയിച്ചത്.
കഴിഞ്ഞ ദിവസം യൂത്ത് കോണ്‍ഗ്രസിന്‍റെ ഔദ്യോഗിക വട്സാപ്പ് ഗ്രൂപ്പില്‍ നിന്നും ചാറ്റ് ചോര്‍ന്ന വിഷയം ഷാഫി പറമ്പില്‍ ഗൗരവത്തിലെടുക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി ദേശിയ നേതൃത്വത്തിന് ഒരു വിഭാഗം സംസ്ഥാന നേതാക്കള്‍ കത്തയച്ചിരുന്നു. ഇതില്‍ എന്‍എസ് നുസൂറും എസ്എം ബാലുവും ഒപ്പുവെച്ചിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരെയും സംഘടനാ നേതൃത്വത്തില്‍ നിന്നും നീക്കം ചെയ്തതായി അറിയിച്ചിരിക്കുന്നത്. ചാറ്റ് ചോർച്ച നേരത്തെ ഉണ്ടായിട്ടും നടപടി എടുത്തില്ലെന്നും കത്തിൽ ആരോപിക്കുന്നുണ്ട്. യൂത്ത് കോൺഗ്രസ് വൈസ് പ്രസിഡന്‍റുമാരായ എൻ എസ് നുസൂർ, എസ് എം ബാലു, റിയാസ് മുക്കോളി, എസ് ജെ പ്രേംരാജ്, ജനറൽ സെക്രട്ടറിമാരായ എം പി പ്രവീൺ, കെ എ ആബിദ് അലി, കെ എസ് അരുൺ, വി പി ദുൽഖിഫിൽ, സെക്രട്ടറിമാരായ മഞ്ജുക്കുട്ടൻ, അനീഷ് കാട്ടാക്കട,പാളയം ശരത്, മഹേഷ് ചന്ദ്രൻ എന്നിവരാണ് ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസന് കത്തയച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ദേശീയ നേതൃത്വം നിയോഗിച്ച പ്രത്യേക സമിതിക്കുപോലും അച്ചടക്കം ലംഘനം നടത്തിയ ആളെ കണ്ടെത്താനായില്ലെന്നും കത്തിൽ പറയുന്നു. മുഖ്യമന്ത്രിക്കെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചത് സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് ശബരീനാഥന്‍റെ ആഹ്വാനപ്രകാരമാണെന്ന് വ്യക്തമാക്കുന്ന ചാറ്റുകള്‍ കഴിഞ്ഞ ദിവസം പുറത്തു വന്നിരുന്നു. ഈ തെളിവിന്‍റെ അടിസ്ഥാനത്തില്‍ അറസ്റ്റ് ചെയ്ത ശബരിനാഥിന് ജില്ലാ കോടതിയില്‍ നിന്നും ജാമ്യം ലഭിക്കുകയും ചെയ്തിരുന്നു.