കോഴിക്കോട്: മാധ്യമം പത്രത്തിനെതിരെ മുന്‍ മന്ത്രി കെ ടി ജലീല്‍ സ്വീകരിച്ച നിലപാട് ഒരു പൊതുപ്രവര്‍ത്തകനും സ്വീകരിക്കാന്‍ പാടില്ലാത്ത നിലപാടാണെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മന്ത്രിയായിരിക്കുമ്പോള്‍ കെ ടി ജലീല്‍ നടത്തിയത് പ്രോട്ടോക്കോള്‍ ലംഘനമാണ്. ഇതില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ വിശദീകരണം നല്‍കണം. മാധ്യമ സ്വാതന്ത്ര്യത്തിനുമേലുള്ള കടന്നുകയറ്റമാണ് കെ ടി ജലീല്‍ നടത്തിയത്. കത്ത് അയച്ചുവെന്ന് ജലീല്‍ സമ്മതിച്ചിട്ടുണ്ട്. ഗള്‍ഫ് മാധ്യമത്തെ ഇല്ലാതാക്കാന്‍ നടത്തിയ ശ്രമം അപലപനീയമാണെന്നും രമേശ് ചെന്നിത്തല കൂട്ടിച്ചേര്‍ത്തു.
അതേസമയം, കെ ടി ജലീല്‍ മാധ്യമത്തിനെതിരെ നടത്തിയ നീക്കത്തിനെ തള്ളി സിപിഎം രംഗത്തെത്തി. പത്രം നിരോധിക്കുകയെന്നത് സിപിഎമ്മിന്‍റെ നിലപാടല്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ മാധ്യമങ്ങളോട് പറഞ്ഞത്. മാധ്യമം പത്രം മുന്‍പ് നിരോധിച്ചപ്പോള്‍, അത് പാടില്ലെന്ന നിലപാടാണ് പാര്‍ട്ടി സ്വീകരിച്ചത്. മന്ത്രിമാരും എം എല്‍ എമാരും കത്തുകള്‍ എഴുതുന്നത് പാര്‍ട്ടിയുടെ അനുമതിയോടെയല്ല. കെ ടി ജലീല്‍ മാധ്യമത്തിനെതിരെ കത്ത് എഴുതിയത് പാര്‍ട്ടിയുടെ അറിവോടെയല്ല. ജലീലിന്റേത് പ്രോട്ടോക്കോള്‍ ലംഘനമാണെങ്കില്‍ നടപടിയെടുക്കേണ്ടത് വിദേശകാര്യമന്ത്രാലയമാണെന്നും കോടിയേരി ഇന്നലെ അഭിപ്രായപ്പെട്ടിരുന്നു.
മാധ്യമം ദിനപ്പത്രത്തെ ഗൾഫ് മേഖലയിൽ നിരോധിക്കണമെന്നാവശ്യപ്പെട്ട് ജലീൽ യു എ ഇ ഭരണകൂടത്തിന് കത്തയച്ചുവെന്ന് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷാണ് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്. കൊവിഡിനെ തുടർന്ന് ഗൾഫിൽ മരിച്ചവരുടെ ചിത്രം സഹിതം മാധ്യമം നൽകിയ വാർത്ത ചൂണ്ടിക്കാട്ടിയായിരുന്നു ജലീല്‍ ആവശ്യമുന്നയിച്ചത്. മാധ്യമ'ത്തിലെ വാർത്ത യു എ ഇ ഭരണാധികാരികൾക്ക് അവമതിപ്പുണ്ടാക്കുന്നതാണെന്ന് ജലീല്‍ പറഞ്ഞുവെന്നും പത്രം നിരോധിക്കാന്‍ ആവശ്യമായ സഹായം തന്നോട് ചോദിച്ചുവെന്നും സ്വപ്ന സുരേഷ് പറഞ്ഞു. അതേസമയം, യു എ ഇ ഭരണാധികാരിക്കല്ല, കോണ്‍സല്‍ ജനറലിന് സ്വന്തം നിലയില്‍ അബ്ദുള്‍ ജലീല്‍ എന്ന പേരിലാണ് കത്തയച്ചതെന്നും ഇതില്‍ പ്രോട്ടോക്കോള്‍ ലംഘനമില്ലെന്നുമാണ് കെ ടി ജലീല്‍ വാദിക്കുന്നത്.