ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇ ഡി ചോദ്യം ചെയ്യുന്നതിനെതിരെ പ്രതിഷേധിച്ച കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയടക്കമുള്ള നേതാക്കളെ പൊലീസ് അറസ്റ്റ് ചെയ്തു. പാര്‍ലമെന്റിൽ നിന്നും വിജയ് ചൗക്കിലേക്ക് എത്തിയാണ് എം പി മാര്‍ അടക്കമുള്ള മുതിര്‍ന്ന നേതാക്കള്‍ ഇ ഡി നടപടിയില്‍ പ്രതിഷേധം ആരംഭിച്ചത്. റോഡിൽ കുത്തിയിരുന്ന് പ്രതിഷേധിച്ച രാഹുലിനെ പൊലീസ് സംഘം വളയുകയും അറസ്റ്റ് ചെയ്യുകയുമായിരുന്നു. മറ്റ് എംപിമാരെ വലിച്ചിഴച്ചാണ് പൊലീസ് വാഹനത്തിലേക്ക് കയറ്റിയത്. നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് അധ്യക്ഷ സോണിയ ഗാന്ധിയെ ഇഡി ചോദ്യം ചെയ്യുന്നതിനെതിരെ രാജ്യവ്യാപകമായി വലിയ പ്രതിഷേധമാണ് കോൺഗ്രസ് സംഘടിപ്പിച്ചിരിക്കുന്നത്.
'ഇന്ത്യയില്‍ പൊലീസ് രാജാണ്, മോഡി ഇവിടുത്തെ രാജാവും' എന്നാണ് അറസ്റ്റിനിടെ രാഹുല്‍ ഗാന്ധി പ്രതികരിച്ചത്. അറസ്റ്റിനെ ഭയക്കുന്നില്ലെന്നും വിലക്കയറ്റത്തിനും തൊഴിലില്ലായ്മക്കെതിരെയും ആവുന്നത്ര ഉച്ചത്തില്‍ ഇന്ത്യയുടെ ശബ്ദമാകുമെന്നും' രാഹുല്‍ ഗാന്ധി പറഞ്ഞു. 'ഈ അറസ്റ്റും ഇ ഡിയുടെ ചോദ്യം ചെയ്യലുമെല്ലാം മോഡി-അമിത് ഷാ ഗൂഡാലോചനയുടെ ബാക്കിപത്രമാണ്. പ്രതിപക്ഷ സ്വരങ്ങളെ അടിച്ചമര്‍ത്തിയും നേതാക്കളെ അന്വേഷണ ഏജന്‍സികളെ വിട്ട് അപമാനിച്ചും രാജ്യത്തെ ജനങ്ങളുടെ ആത്മവീര്യം തകര്‍ക്കാമെന്നും അധികാരത്തില്‍ അള്ളിപ്പിടിച്ചിരിക്കാമെന്നും ആരും വിചാരിക്കേണ്ട. എല്ലാ ഫാസിസ്റ്റുകളെയും ജനങ്ങള്‍ മുട്ടുകുത്തിച്ചിട്ടുണ്ട്' - രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
രാവിലെ രാഹുൽ ഗാന്ധിക്കും പ്രിയങ്ക ഗാന്ധിക്കും ഒപ്പമാണ് സോണിയ ഇഡി ഓഫീസിലേക്ക് ചോദ്യം ചെയ്യലിന് എത്തിയത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ ഇ ഡി രണ്ടാം വട്ടമാണ് സോണിയ ഗാന്ധിയെ ചോദ്യം ചെയ്യുന്നത്. നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയേയും ഇ ഡി ചോദ്യം ചെയ്തിരുന്നു. തുടര്‍ച്ചയായി അഞ്ച് ദിവസമാണ് നാഷണല്‍ ഹെറാള്‍ഡ് കേസില്‍ രാഹുല്‍ ഗാന്ധിയെ ചോദ്യം ചെയ്തത്. തുടര്‍ച്ചയായി ചോദ്യം ചെയ്തിട്ടും കേസുമായി ബന്ധപ്പെട്ട രേഖകളോ തെളിവുകളോ കണ്ടെത്താന്‍ ഇ ഡിക്ക് സാധിച്ചിരുന്നില്ല. നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസിനെ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയുണ്ടെന്ന ആരോപണവുമായി ബന്ധപ്പെട്ടാണ് ഇ ഡി രാഹുല്‍ ഗാന്ധിക്കും സോണിയ ഗാന്ധിക്കും നോട്ടീസ് അയച്ചത്. രാഹുല്‍ഗാന്ധിയും സോണിയ ഗാന്ധിയും ചേര്‍ന്ന് അസോസിയേറ്റഡ് ജേണൽസിന്റെ സ്വത്ത് തട്ടിയെടുത്തുവെന്ന് ആരോപിച്ച് ബി ജെ പി നേതാവ് സുബ്രഹ്‌മണ്യൻ സ്വാമിയാണ് പരാതി നൽകിയത്.