കൊച്ചി: മന്ത്രി ആന്‍റണി രാജുവിനെതിരായ തൊണ്ടിമുതല്‍ കേസില്‍ തുടര്‍ നടപടികള്‍ക്ക് സ്റ്റേ. കേരള ഹൈക്കോടതിയാണ് സ്റ്റേ പുറപ്പെടുവിച്ചത്. നാളെ വിചാരണ ആരംഭിക്കാനിരിക്കെയാണ് ഒരു മാസത്തേക്ക് കേസ് കോടതി സ്റ്റേ ചെയ്തത്. കേസ് റദ്ദാക്കണമെന്ന ആൻറണി രാജുവിന്‍റെ ഹര്‍ജിയിലാണ് കോടതിയുടെ ഉത്തരവ്. നടപടി ക്രമങ്ങള്‍ പാലിക്കാതെയാണ് കേസ് ഫയല്‍ ചെയ്തതെന്നും അതിനാല്‍ കേസ് റദ്ദാക്കണമെന്നും ആവശ്യപ്പെട്ടാണ് ആന്‍റണി രാജു ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. മയക്കുമരുന്നു കേസിലെ പ്രതിയായ ആസ്ട്രേലിയന്‍ പൗരനെ രക്ഷിക്കാൻ കോടതിയിൽ നിന്ന് തൊണ്ടിമുതല്‍ മോഷ്ടിച്ച് കൃത്രിമം നടത്തിയെന്നാണ് ആന്‍റണി രാജുവിനെതിരായ കേസ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ആന്‍റണി രാജുവിനെതിരായ വിചാരണ നടപടികള്‍ നീണ്ടുപോയത് ഗൌരവകരമെന്ന് ഹൈക്കോടതി അടുത്തിടെ ചൂണ്ടിക്കാട്ടിയിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേസില്‍ എന്തുകൊണ്ടാണ് വിചാരണ നടപടികള്‍ വൈകുന്നതെന്നു ചോദിച്ച കോടതി, വിചാരണ വേഗത്തിലാക്കണമെന്നും നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹൈക്കോടതിയുടെ ഇടപെടലിന്‍റെ ഭാഗമായി തിരുവനന്തപുരം സിജെഎം കോടതി ഫയലുകള്‍ വിളിപ്പിച്ചിരുന്നു. 2014 ഏപ്രില്‍ 30-നാണ് കേസ് വിചാരണയ്ക്കായി പരിഗണിക്കാന്‍ തുടങ്ങിയത്. എന്നാല്‍, അഭിഭാഷകനായിരുന്ന ആന്റണി രാജു ഹാജരാകാത്തതിനാല്‍ കേസ് നിരന്തരം മാറ്റിവെക്കുകയായിരുന്നു. 22 തവണയാണ് ആന്‍റണി രാജു ഹാജരാകാത്തതിനാല്‍ കേസ് പരിഗണിക്കുന്നത് മാറ്റിവെച്ചത്.