തിരുവനന്തപുരം: ശ്രീറാം വെങ്കിട്ടരാമനെ ആലപ്പുഴ കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റിയത് ജനവികാരം കണക്കിലെടുത്താണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. എൽഡിഎഫ് സർക്കാരിന്റെ ഏതെങ്കിലും നടപടിയോടോ തീരുമാനത്തോടോ വിയോജിപ്പുണ്ടെങ്കിൽ അതിൽ ജനാധിപത്യപരമായി വിയോജിപ്പ് പ്രകടിപ്പിക്കുന്നതിനോട് എൽഡിഎഫ് സർക്കാരിനോ മുഖ്യമന്ത്രിക്കോ മുന്നണിക്കോ അസഹിഷ്ണുതയില്ലെന്ന് പാര്‍ട്ടി മുഖപത്രമായ ദേശാഭിമാനിയില്‍ എഴുതിയ ലേഖനത്തില്‍ കോടിയേരി ബാലകൃഷ്ണന്‍ പറയുന്നു.
പത്രപ്രവര്‍ത്തകനെ കാറിടിച്ചുകൊന്ന കേസില്‍ പ്രതിയായ ഐ എ എസ് ഉദ്യോഗസ്ഥനെ സര്‍വ്വീസില്‍ തിരിച്ചെടുത്തത് നിയമം നിര്‍ബന്ധിച്ചതിനാലാണ്. സര്‍വ്വീസ് നടപടി ക്രമങ്ങളുടെ ഭാഗമായാണ് ആലപ്പുഴ കളക്ടറായി നിയമിച്ചത്. എന്നാല്‍ സമൂഹത്തില്‍ നിന്നും വിയോജിപ്പുയര്‍ന്നതോടെയാണ് ശ്രീറാം വെങ്കിട്ടരാമനെ പദവിയില്‍ നിന്നും തിരിച്ചുവിളിച്ചത്. വിയോജിപ്പുകളെ അസഹിഷ്ണുതയോടെ തള്ളുന്ന സ്വഭാവം എല്‍ ഡി എഫ് സര്‍ക്കാരിനില്ല. കെട്ടിച്ചമച്ച ആരോപണങ്ങളുടെ പേരിൽ മുഖ്യമന്ത്രിക്ക് എതിരെകോൺഗ്രസ് നടത്തുന്ന സമരത്തിൽ ഒരു ന്യായവുമില്ലെന്നും കോടിയേരി ബാലകൃഷ്ണന്‍ ലേഖനത്തില്‍ പറയുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മാധ്യമപ്രവര്‍ത്തകന്‍ കെ എം ബഷീറിനെ വാഹനമിടിച്ച് കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ ശ്രീറാമിനെ എക്‌സിക്യൂട്ടീവ് മജിസ്‌ട്രേറ്റിന്റെ അധികാരമുളള കളക്ടറായി നിയമിച്ചതിനെതിരെ വ്യാപക പ്രതിഷേധമുയര്‍ന്നിരുന്നു. യൂത്ത് കോണ്‍ഗ്രസിന്റെ കരിങ്കൊടി പ്രതിഷേധത്തിനിടെയായിരുന്നു ശ്രീറാം കളക്ടറായി ചുമതലയേറ്റത്. അതിനെതിരെ മാധ്യമപ്രവര്‍ത്തകരും കോണ്‍ഗ്രസും മുസ്ലീം ലീഗുമുള്‍പ്പെടെയുളളവര്‍ പ്രതിഷേധങ്ങളുമായി രംഗത്തെത്തിയിരുന്നു. സിപിഎമ്മില്‍നിന്നുള്‍പ്പെടെ ശ്രീറാമിന്റെ നിയമനത്തിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ കൊച്ചി ആസ്ഥാനത്ത് ജനറല്‍ മാനേജറായാണ് ശ്രീറാം വെങ്കിട്ടരാമനെ സ്ഥലം മാറ്റിയത്. പട്ടികജാതി വികസന വകുപ്പ് ഡയറക്ടറായിരുന്ന കൃഷ്ണ തേജയാണ് പുതിയ ആലപ്പുഴ കളക്ടര്‍.