സംസ്ഥാനത്ത് ഏതൊക്കെ മേഖലകളില്‍ ലോക്ക് ഡൌണ്‍ ഇളവ് നല്‍കണമെന്ന കാര്യത്തില്‍ മറ്റന്നാള്‍ മന്ത്രിസഭായോഗം ചേര്‍ന്ന് അന്തിമ തീരുമാനമെടുക്കും. കേന്ദ്ര സർക്കാരിന്റെ തീരുമാനം വന്നശേഷം നടപടികളിലേക്ക് കടന്നാൽ മതിയെന്ന് മന്ത്രിസഭായോഗം തീരുമാനിച്ചു. കാസർഗോഡ് സ്ഥിതി ആശ്വാസകരമാണെന്ന് യോഗം വിലയിരുത്തി. ജാഗ്രതയിൽ വിട്ടുവീഴ്ച പാടില്ല. ജില്ലകള്‍ വിട്ടുള്ള യാത്രകള്‍ക്ക് നിയന്ത്രണം തുടരണമെന്ന് മന്ത്രിസഭാ യോഗത്തില്‍ ധാരണയായിട്ടുണ്ട്. ഹോട്ട്സ്പോട്ട് ജില്ലകളിൽ രണ്ടാഴ്ച കൂടി ലോക്ക് ഡൗൺ തുടര്‍ന്നേക്കും. മറ്റ് ജില്ലകളില്‍ ചില ഇളവുകള്‍ നല്‍കണമെന്ന അഭിപ്രായവും സര്‍ക്കാര്‍ തലത്തിലുണ്ട്.
കോവിഡ് 19 വ്യാപനത്തെ തുടർന്ന് പ്രഖ്യാപിച്ച 21 ദിവസത്തെ ലോക്ക് ഡൌൺ നാളെ അവസാനിക്കാനിരിക്കെ, ഏതൊക്കെ മേഖലകളിൽ നിയന്ത്രിതമായ ഇളവ് നൽകണമെന്നത് സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ ഇന്നത്തോടെ അന്തിമ തീരുമാനത്തിലെത്തും. ളവുകളുണ്ടാകുമെങ്കിലും ട്രെയിൻ, വിമാന സർവീസുകൾ പുനഃരാരംഭിക്കില്ലെന്നാണ് വിവരം. ലോക്ക്ഡൌണിന്റെ നിർദ്ദിഷ്ട കാലയളവിലെ കോവിഡ് -19 കേസുകളുടെ എണ്ണത്തെ ആശ്രയിച്ച് കേന്ദ്രം രാജ്യത്തെ ചുവപ്പ്, ഓറഞ്ച്, പച്ച മേഖലകളായി തരംതിരിച്ചുകൊണ്ടായിരിക്കും ലോക്ക് ഡൌൺ ഇളവുകൾ അനുവദിക്കുകയെന്ന് ഇന്നലെത്തന്നെ വാര്‍ത്തകള്‍ ഉണ്ടായിരുന്നു.
സംസ്ഥാനത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഇന്നത്തെ മന്ത്രിസഭായോഗം തൃപ്തി രേഖപ്പെടുത്തി. എന്നാല്‍ ജാഗ്രതയില്‍ വിട്ടുവീഴ്ച വേണ്ട. യാത്രകള്‍ക്കുള്ള നിയന്ത്രണം തുടര്‍ന്നില്ലെങ്കില്‍ പിന്നീട് ബുദ്ധിമുട്ടാകുമെന്നാണ് വിലയിരുത്തല്‍. നിയന്ത്രണങ്ങൾ ഏതൊക്കെയെന്നു തീരുമാനിക്കാനുള്ള അധികാരം സംസ്ഥാനങ്ങൾക്കു നൽകണം എന്ന് പ്രധാനമന്ത്രിയുമായി നടത്തിയ വിഡിയോ കോൺഫറൻസിൽ കേരളം ആവശ്യപ്പെട്ടിരുന്നു. കേന്ദ്രം നിർദേശിക്കുന്ന എല്ലാ നിയന്ത്രണങ്ങളും സംസ്ഥാനം അംഗീകരിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കിയതാണ്. ഏതായാലും, ഇളവുകളും നിയന്ത്രണങ്ങളും സംബന്ധിച്ച അന്തിമ തീരുമാനം കേന്ദ്രത്തിന്‍റെ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ വന്ന ശേഷം മറ്റന്നാള്‍ മന്ത്രിസഭാ യോഗം ചേര്‍ന്ന് എടുത്താല്‍ മതിയെന്നാണ് സര്‍ക്കാര്‍ തീരുമാനം.