ഹെല്‍മെറ്റില്‍ ക്യാമറ ഘടിപ്പിക്കുന്നവരുടെ ഡ്രൈവിങ് ലൈസന്‍സ് മൂന്നു മാസത്തേക്ക് റദ്ദാക്കാന്‍ ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ നിര്‍ദേശം നല്‍കി. 1000 രൂപ പിഴയും ഈടാക്കും. സംസ്ഥാനത്ത് അടുത്തിടെയുണ്ടായ മോട്ടോർ വാഹനാപകടങ്ങളിൽ ആളുകളുടെ മുഖത്ത് കൂടുതൽ പരിക്കേൽക്കുന്നതായി ശ്രദ്ധയിൽപ്പെട്ടിരുന്നു. ഹെൽമറ്റിന് മുകളിൽ ക്യാമറ പിടിപ്പിച്ച് വാഹനം ഓടിച്ച് അപകടത്തിൽപ്പെട്ടവർക്കാണ് മുഖത്ത് സാരമായി പരുക്കേറ്റിട്ടുള്ളത്. ഇതിനെ തുടർന്നാണ് ഗതാഗതവകുപ്പിൻറെ കർശന നടപടി.
ഹെൽമെറ്റിൽ ക്യാമറ ഉപയോഗിക്കുന്നതിനെതിരെ നേരത്തെയും മോട്ടോർ വാഹന വകുപ്പ് കർശന മുന്നറിയിപ്പ് നൽകിയിരുന്നു. പൊതുജനത്തിനും വാഹനമോടിക്കുന്നയാൾക്കും അപകടമുണ്ടാക്കുന്ന പ്രവൃത്തിയതാണ് ഇതെന്നാണ് അധികൃതർ ചൂണ്ടിക്കാട്ടുന്നത്. ഇത്തരത്തിൽ വീഡിയോ ചിത്രീകരിക്കുന്ന തരത്തിൽ ക്യാമറ ഘടിപ്പിച്ച ഹെൽമെറ്റ് ധരിച്ച് പിടിയിലായാൽ ആർ സി ബുക്കും ലൈസൻസും റദ്ദാക്കുമെന്നാണ് നേരത്തെ വകുപ്പ് അറിയിച്ചിരുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഹെല്‍മെറ്റില്‍ മാറ്റം വരുത്തുന്നത് നിയമവിരുദ്ധവുമാണ്. ഹെല്‍മെറ്റിന്റെ പുറംഭാഗം തുളച്ചാണ് ക്യാമറ ഘടിപ്പിക്കുന്നത്. ഇത് ഹെല്‍മെറ്റ് കവചത്തിന്റെ സുരക്ഷിതത്വം ഇല്ലാതാക്കും. തറയില്‍ വീഴുമ്പോള്‍ തെന്നിനീങ്ങുന്ന വിധത്തിലുള്ള ഹെല്‍മെറ്റ് ഡിസൈന്‍ സുരക്ഷയ്ക്കു വേണ്ടിയുള്ളതാണ്. ക്യാമറ സ്റ്റാന്‍ഡ് ഘടിപ്പിക്കുന്നതോടെ ഇത് ഇല്ലാതാകും. ഹെല്‍മെറ്റിലെ ചിന്‍സ്ട്രാപ്പ്, അകത്തെ കുഷന്‍ തുടങ്ങി എല്ലാ ഘടകങ്ങള്‍ക്കും നിര്‍ദിഷ്ട നിലവാരം പാലിക്കേണ്ടതുമുണ്ട്.