ഡല്‍ഹി: ബി.ജെ.പിയെ സഹായിച്ചാല്‍ ഇ ഡി - സി ബി ഐ കേസുകളെല്ലാം പിന്‍വലിക്കാമെന്നും മുഖ്യമന്ത്രിയാക്കാമെന്നും ബി.ജെ.പി. നേതാവ് വാഗ്ദാനം ചെയ്യുന്ന ഓഡിയോ ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയുടെ കൈയ്യിലുണ്ടെന്ന് ആം ആദ്മി പാര്‍ട്ടി. മനീഷ് സിസോദിയ ഫോണ്‍ കോള്‍ റെക്കോര്‍ഡ് ചെയ്തിരുന്നുവെന്നും ആവശ്യം വരുമ്പോള്‍ പുറത്തുവിടുമെന്നും എ എ പി പറഞ്ഞതായി എന്‍ ഡി ടി വി റിപ്പോര്‍ട്ട് ചെയ്തു. ഇത്തരമൊരു വാഗ്ദാനം സിസോദിയക്ക് നല്‍കിയിട്ടില്ലെന്നും മുഖ്യമന്ത്രിപദം വാഗ്ദാനംചെയ്ത ദൂതന്‍ ആരെന്ന് വെളിപ്പെടുത്താന്‍ മനീഷ് സിസോദിയ തയ്യാറാകണമെന്ന് ബി.ജെ.പി.യുടെ എം.പി. മനോജ് തിവാരി ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് ആം ആദ്മി നിലപാട് വ്യക്തമാക്കിയത്.
ബിജെപിയില്‍ ചേര്‍ന്നാല്‍ തനിക്കെതിരെയുള്ള എല്ലാ കേസുകളും ഒഴിവാക്കി തരാമെന്ന് സന്ദേശം ലഭിച്ചതായി മനീഷ് സിസോദിയ കഴിഞ്ഞ ദിവസമാണ് ട്വീറ്റ് ചെയ്തത്. ആം ആദ്മിയെ തകര്‍ത്ത് ബിജെപിയോട് ഒപ്പം ചേരുക. ഇപ്പോള്‍ സിബിഐ രജിസ്റ്റര്‍ ചെയ്തിരിക്കുന്ന കേസില്‍ നിന്നും ഒഴിവാക്കി തരാമെന്നാണ് തനിക്ക് ലഭിച്ച സന്ദേശത്തില്‍ പറഞ്ഞത്. എന്നാല്‍ കൊന്നാലും ബിജെപിയിലേക്ക് പോകില്ല. തനിക്കെതിരെ ചുമത്തിയ കേസുകള്‍ വ്യാജമാണ്. ഈ അന്വേഷണത്തെ താന്‍ ഭയപ്പെടുന്നില്ല. അന്വേഷണ ഏജന്‍സികളെ ഉപയോഗിച്ച് എത്ര വേട്ടയാടിയാലും അവസാനം സത്യം വിജയിക്കുമെന്നും സിസോദിയ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മദ്യ വില്‍പ്പന സ്വകാര്യമേഖലയ്ക്ക് കൈമാറിയ ഡല്‍ഹി സര്‍ക്കാരിന്‍റെ എക്‌സൈസ് നയത്തില്‍ ക്രമക്കേടാരോപിച്ചാണ് മനീഷ് സിസോദിയയുടെ വസതിയിലടക്കം സി ബി ഐ കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയത്. സിബിഐ റെയ്ഡിനെ തുടര്‍ന്ന് ബിജെപിയും ആം ആദ്മിയും തമ്മില്‍ വാക്ക്പോര്‍ രൂക്ഷമാവുകയാണ്. ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്രിവാളിനെ ലക്ഷ്യം വെച്ചാണ് ബിജെപി നീക്കം നടത്തുന്നതെന്നാണ് ആം ആദ്മിയുടെ ആരോപണം. അതേസമയം, ഡല്‍ഹി സര്‍ക്കാര്‍ ലോ ഫ്ളോർ ബസുകൾ വാങ്ങിയതിൽ അഴിമതി ഉണ്ടെന്ന ആരോപണവും സിബിഐ പരിശോധിക്കാൻ തീരുമാനിച്ചു. ഡല്‍ഹി ട്രാൻസ്പോർട്ട് കോർപ്പറേഷൻ മാർച്ചിൽ 1000 ലോഫ്ലോർ ബസുകൾ വാങ്ങിയത് സംബന്ധിച്ചാണ് സിബിഐ പ്രാഥമിക അന്വേഷണം ആരംഭിച്ചത്.