തിരുവനന്തപുരം: വിഴിഞ്ഞത്ത് നടക്കുന്നത് മുന്‍കൂട്ടി തയ്യാറാക്കിയ സമരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇപ്പോള്‍ നടക്കുന്ന സമരത്തില്‍ വിഴിഞ്ഞത്തെ മത്സ്യത്തൊഴിലാളികള്‍ മാത്രമല്ല പങ്കെടുക്കുന്നത്. പുതിയ പദ്ധതി പ്രകാരം തീര ശോഷണമുണ്ടാകില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. സമഗ്രപഠനം നടത്തിയതിന് ശേഷമാണ് കേന്ദ്ര സര്‍ക്കാര്‍ പദ്ധതിക്ക് അനുമതി നല്‍കിയത്. പുനരധിവാസ പദ്ധതി നടപ്പാക്കുമെന്നും പദ്ധതി എത്രയും വേഗം നടപ്പിലാക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യം വെക്കുന്നതെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. വിഴിഞ്ഞത്ത് മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരം എട്ടാം ദിവസത്തിലേക്ക് കടന്ന സാഹചര്യത്തില്‍ എം വിന്‍സന്‍റ് എം എല്‍ എ നല്‍കിയ അടിയന്തരപ്രമേയത്തിന് മറുപടി പറയുകയായിരുന്നു മുഖ്യമന്ത്രി.
മത്സ്യത്തൊഴിലാളികളുടെ പ്രശ്‌നങ്ങളെ സര്‍ക്കാര്‍ ഗൗരവമായാണ് കാണുന്നത്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ആവശ്യമായ ഇടപെടലുകളും സര്‍ക്കാര്‍ നടത്തും. ഏത് സമയവും മത്സ്യത്തൊഴിലാളികള്‍ക്ക് ഒപ്പം സര്‍ക്കാരുണ്ടാകുമെന്നും പദ്ധതി നടപ്പിലാക്കുമ്പോള്‍ ആരുടെയും ജീവനോപാധിയും പാര്‍പ്പിടവും നഷ്ടപ്പെടില്ലെന്നും മുഖ്യമന്ത്രി അറിയിച്ചു. വികസന പദ്ധതി നടപ്പാക്കാനൊരുങ്ങുമ്പോള്‍ ആശങ്കകള്‍ സ്വാഭാവികമാണ്. അടിസ്ഥാനരഹിതമായ ഭീതിയുള്ളവാക്കുന്ന ആരോപണങ്ങള്‍ ഉയരുന്നതും സ്വാഭാവികമാണ്. വിഴിഞ്ഞം പദ്ധതി നടപ്പാക്കേണ്ടതില്ലെന്ന സമീപനം അംഗീകരിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വിഴിഞ്ഞം പദ്ധതി മൂന്നിലൊന്ന് പൂർത്തിയായപ്പോൾ 600 കിലോമീറ്റർ കടലെടുത്തുവെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. തീര ശോഷണത്തിൽ അദാനിയുടെയും സർക്കാരിന്‍റേയും നിലപാട് ഒന്നാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഴിഞ്ഞം പദ്ധതി കൊണ്ടാണ് തീരശോഷണം സംഭവിക്കുന്നതെന്ന സമരക്കാരുടെ വാദത്തെ തുറമുഖ വകുപ്പ് മന്ത്രി അഹമ്മദ് ദേവര്‍കോവിലും പൂര്‍ണമായി തള്ളി. അതേസമയം, മന്ത്രിതല സമിതിയുമായി നടത്തിയ ചര്‍ച്ചയില്‍ മത്സ്യത്തൊഴിലാളികള്‍ ഏറെ പ്രതീക്ഷ വച്ചിരുന്നത് മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് വഴിയൊരുങ്ങുമെന്നായിരുന്നു. എന്നാല്‍ ചര്‍ച്ചയില്‍ എന്ത് നിലപാടായിരിക്കും സ്വീകരിക്കുകയെന്ന് വ്യക്തമാക്കുന്നതായിരുന്നു മുഖ്യമന്ത്രിയുടെ നിയമസഭയിലെ മറുപടി.