കാശ്മീര്‍: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടു. നേതൃത്വവുമായുള്ള അഭിപ്രായ ഭിന്നതയെ തുടര്‍ന്നാണ് ഗുലാം നബി ആസാദിന്റെ രാജിയെന്നാണ് റിപ്പോര്‍ട്ട്. പാര്‍ട്ടി പ്രവര്‍ത്തക സമിതി ചേരാനിരിക്കെയാണ് രാജിയെന്നതും പ്രധാനമാണ്. ജമ്മു കശ്മീരില്‍ പാര്‍ട്ടി പദവികളില്‍ നിന്ന് കഴിഞ്ഞ ദിവസം രാജിവെച്ചതിന് പിന്നാലെയാണ് കോണ്‍ഗ്രസ് അംഗത്വവും അദ്ദേഹം രാജിവെച്ചിരിക്കുന്നത്. ഏറെ നാളായി കോണ്‍ഗ്രസ് നേതൃത്വവുമായി ഭിന്നതയിലായിരുന്ന ആസാദ്, പാര്‍ട്ടിയില്‍ വിമത ശബ്ദം ഉയര്‍ത്തിയ ജി-23 നേതാക്കളില്‍ പ്രമുഖ സ്ഥാനം വഹിച്ചയാളാണ്.
കഴിഞ്ഞയാഴ്ച ഗുലാം നബി ആസാദ് ജമ്മു കശ്മീർ കോൺഗ്രസിന്റെ പ്രചാരണ സമിതി അധ്യക്ഷ പദവി രാജിവെച്ചിരുന്നു. പ്രചാരണ സമിതി അധ്യക്ഷനായി ദേശിയ നേതൃത്വം അദ്ദേഹത്തെ തെരഞ്ഞെടുത്തതിന് മണിക്കൂറുകള്‍ക്കുള്ളിലാണ് അധ്യക്ഷ പദവി അദ്ദേഹം ഒഴിഞ്ഞത്. ആരോഗ്യകാരണങ്ങളാലാണ് രാജിവെക്കുന്നതെന്നായിരുന്നു വിശദീകരണം. എന്നാല്‍ പാർട്ടിയുടെ അഖിലേന്ത്യാ രാഷ്‌ട്രീയകാര്യ സമിതിയിൽ അംഗമായതിനാൽ പ്രചാരണ സമിതിയിലെ നിയമനം തരംതാഴ്ത്തുന്നതായി ചൂണ്ടിക്കാട്ടിയാണ് ഗുലാം നബി ആസാദ് രാജിവെച്ചതെന്നും അഭ്യൂഹങ്ങളുയര്‍ന്നിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അര നൂറ്റാണ്ടിലേറെയായി കോണ്‍ഗ്രസില്‍ സജീവമായിരുന്ന ഗുലാം നബി ആസാദ് മുഖ്യമന്ത്രി, കേന്ദ്രമന്ത്രി തുടങ്ങിയ പ്രധാന പദവികള്‍ വഹിച്ചിട്ടുണ്ട്. കോണ്‍ഗ്രസില്‍ മുഴുവന്‍ സമയ നേതൃത്വം വേണമെന്നാവശ്യപ്പെട്ട് 2020 ഓഗസ്റ്റില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് തുറന്ന കത്തെഴുതിയ 23 നേതാക്കളില്‍ ആസാദുമുണ്ടായിരുന്നു. ഇതിനുപിന്നാലെ നടന്ന എ.ഐ.സി.സി. പുനസംഘടനയില്‍ സെക്രട്ടറി സ്ഥാനത്ത് നിന്നും ആസാദിനെ നീക്കിയിരിക്കുന്നു. ഏറെ നാളുകള്‍ നീണ്ട അസ്വാരസ്യങ്ങള്‍ക്ക് ഒടുവിലാണ് ഗുലാം നബി ആസാദിന്‍റെ രാജി.