ഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദ് പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ച സാഹചര്യത്തില്‍ കോണ്‍ഗ്രസ് ആത്മപരിശോധന നടത്തണമെന്ന് മുതിര്‍ന്ന നേതാവും ജി 23 അംഗവുമായ മനീഷ് തിവാരി പറഞ്ഞു. ഇന്ത്യയും കോണ്‍ഗ്രസും തമ്മില്‍ ഒരു വിള്ളല്‍ വന്നുകഴിഞ്ഞു. വാര്‍ഡ് തെരഞ്ഞെടുപ്പില്‍ പോലും വിജയിക്കാന്‍ സാധിക്കാത്തവരാണ് ഇപ്പോള്‍ പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. രണ്ട് വര്‍ഷം മുന്‍പ് ജി 23യിലെ നേതാക്കള്‍ ആവശ്യപ്പെട്ട കാര്യങ്ങള്‍ നടപ്പാക്കിയിരുന്നെങ്കില്‍ കോണ്‍ഗ്രസിന് ഇന്ന് ഈ ഗതിവരില്ലായിരുന്നുവെന്നും മനീഷ് തിവാരി കൂട്ടിച്ചേര്‍ത്തു. വര്‍ഷങ്ങളായി പാര്‍ട്ടിയുടെ കൂടെ നില്‍ക്കുന്നവര്‍ കുടിയാന്മാര്‍ അല്ലെന്നും കോണ്‍ഗ്രസില്‍ അവര്‍ക്ക് വ്യക്തമായ സ്ഥാനമുണ്ടെന്നും മനീഷ് തിവാരി തുറന്നടിച്ചു.
ഇന്നലെയാണ് ഗുലാം നബി ആസാദ് കോണ്‍ഗ്രസില്‍ നിന്നും രാജിവെച്ചത്. രാഹുല്‍ ഗാന്ധിക്കെതിരെ കടുത്ത വിമര്‍ശനമുന്നയിച്ചാണ് ഗുലാം നബി ആസാദ് പാര്‍ട്ടി വിട്ടത്. രാഹുല്‍ ഗാന്ധിയുടെ പി എമാരാണ് പാര്‍ട്ടിയെ നിയന്ത്രിക്കുന്നത്. രാഹുല്‍ ഗാന്ധിയുടെ പക്വതക്കുറവാണ് പാര്‍ട്ടി തെരഞ്ഞെടുപ്പുകളില്‍ പരാജയപ്പെടാന്‍ കാരണമായതെന്നും ഇത് ബിജെപിയുടെ വളര്‍ച്ചക്ക് ഗുണം ചെയ്തുവെന്നും ഗുലാം നബി ആസാദ് ഇന്നലെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെ ആനന്ദ് ശർമയും പൃഥിരാജ് ചവാനും ഗുലാംനബി ആസാദിന്റെ വാദങ്ങളെ പിന്തുണച്ചിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ജമ്മു കശ്മീരിൽ കൂടുതൽ നേതാക്കൾ ഗുലാംനബി ആസാദിനെ പിന്തുണച്ച് രാജി നൽകി. ഗുലാം നബിയുടെ രാജിക്ക് പിന്നാലെ മൂന്ന് മുൻമന്ത്രിമാർ ഉൾപ്പടെ 11 പ്രമുഖ നേതാക്കളാണ് പേരാണ് ജമ്മു കാശ്മീരില്‍ കോൺഗ്രസ് വിട്ടത്. അധികം വൈകാതെ തന്നെ ഗുലാം നബി ആസാദ് പുതിയ പാര്‍ട്ടി രൂപികരിക്കുമെന്നാണ് ദേശിയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.