ഡല്‍ഹി: കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ് വോട്ടര്‍ പട്ടിക പുറത്തുവിടണമെന്ന് ശശി തരൂര്‍ എം പി. ഇക്കാര്യം ആവശ്യപ്പെട്ട് ശശി തരൂര്‍ കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതിക്ക് കത്തയച്ചു. തെരഞ്ഞെടുപ്പില്‍ സുതാര്യതയുണ്ടായിരിക്കണം. കോണ്‍ഗ്രസ് ഒരു ജനാധിപത്യ പാര്‍ട്ടിയാണ്. അതുകൊണ്ട് തന്നെ ആര്‍ക്കും മത്സരിക്കാം. ആര്‍ക്കുവേണമെങ്കിലും വോട്ട് ചെയ്യാം. എന്നാല്‍ നേതൃത്വം ഇപ്പോള്‍ സ്വീകരിച്ച നിലപാടിനെ അംഗീകരിക്കാന്‍ സാധിക്കില്ലെന്നും ശശി തരൂര്‍ മാധ്യമങ്ങളോട് പറഞ്ഞു. വോട്ടർ പട്ടിക പുറത്തുവിടണമെന്ന ആവശ്യവുമായി മനീഷ് തിവാരിയും കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. എന്നാല്‍ പട്ടിക പൊതുസമൂഹത്തിൽ പരസ്യപ്പെടുത്താനാവില്ലെന്നും സംസ്ഥാന പിസിസികളെ സമീപിച്ചാൽ അതു ലഭിക്കുമെന്നുമാണ് സംഘടനാകാര്യ ജനറൽ സെക്രട്ടറി കെ. സി. വേണുഗോപാല്‍ പറഞ്ഞു .
ക്ലബ് തിരഞ്ഞെടുപ്പിൽ പോലും വോട്ടർപട്ടിക പ്രസിദ്ധീകരിക്കുമെന്നും പട്ടിക കാണാൻ പിസിസി ആസ്ഥാനത്തേക്കു പോകണമെന്നു പറയുന്നത് അന്യായമാണെന്നും മനീഷ് തിവാരി പറഞ്ഞു. പാർട്ടി ഭരണഘടന നിർദേശിക്കുന്ന പ്രകാരം ശരിയായ വിധത്തിലാണോ വോട്ടർ പട്ടിക തയ്യാറാക്കിയതെന്ന് ആനന്ദ് ശർമ കോണ്‍ഗ്രസിന്‍റെ പ്രവർത്തകസമിതി യോഗത്തിൽ ചോദിച്ചിരുന്നു. അന്തിമ വോട്ടർപട്ടിക തയാറാക്കാൻ നേരിട്ടോ ഓൺലൈൻ രീതിയിലോ യോഗമൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ആരൊക്കെയാണ് വോട്ട് ചെയ്യുന്നതെന്ന് വ്യക്തമാക്കുന്ന തെരഞ്ഞെടുപ്പ് പ്രതിനിധി പട്ടിക പി.സി.സികൾക്ക് ഉടന്‍ ലഭ്യമാക്കുമെന്നാണ് ഔദ്യോഗിക വിശദീകരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അധ്യക്ഷ സ്ഥാനത്തേയ്ക്കു മത്സരിക്കുന്നതിന് 10 പിസിസി പ്രതിനിധികളെങ്കിലും പേര് നിര്‍ദേശിക്കണം. എന്നാല്‍ ലിസ്റ്റില്‍ പേരില്ലാത്ത ഒരാളാണ് പിന്താങ്ങുന്നതെങ്കില്‍ സ്ഥാനാര്‍ത്ഥി അയോഗ്യനായേക്കും എന്നതും നേതാക്കളെ പ്രതിസന്ധിയിലാക്കുന്നുണ്ട്. ലിസ്റ്റില്‍ പേരില്ലാതെ മത്സരിക്കാനാവില്ലെന്നതും നേതാക്കളെ ആശങ്കയിലാക്കുന്നുണ്ട്. 9,000ൽപരം പ്രതിനിധികളാണ് കോൺഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ വോട്ട് ചെയ്യുക. പ്രദേശ് റിട്ടേണിങ് ഓഫിസർമാർ പട്ടിക പരിശോധിച്ച് സാക്ഷ്യപ്പെടുത്തിയിട്ടുണ്ടെന്ന് തെരഞ്ഞെടുപ്പ് അതോറിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി നേരത്തേ പറഞ്ഞിരുന്നു.