കോഴിക്കോട്: കേരളത്തിലെ ജനകീയ നാടകവേദിയിലെ അതികായനും സ്കൂൾ ഓഫ് ഡ്രാമ മുൻ ഡയറക്ടറുമായ ഡോ. രാമചന്ദ്രൻ മൊകേരി അന്തരിച്ചു. 75 വയസ്സായിരുന്നു. അര്‍ബുദ ബാധയെ തുടർന്ന് കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രാവിലെ 10 മുതല്‍ 12 മണിവരെ കോഴിക്കോട് ടൌണ്‍ ഹാളില്‍ പൊതുദര്‍ശനത്തിന് വെച്ച മൃതദേഹത്തില്‍ മേയര്‍ ബീന ഫിലിപ്പ്, പ്രൊഫ. ഉണ്ണി, പ്രൊഫ. ശോഭീന്ദ്രന്‍, പ്രൊഫ. പി കെ പോക്കര്‍, ചിത്രകാരന്‍മാരായ പോള്‍ കല്ലാനോട്, സുനില്‍ അശോകപുരം, കവിയും ആക്ടിവിസ്റ്റുമായ യാക്കൂബ്, ഏ. കെ രമേഷ്, നടന്മാരായ ഉണ്ണി കോഹിനൂര്‍, ശുഐബ്, സിത്താറിസ്റ്റ് വിനോദ് ശങ്കര്‍, പ്രേംചന്ദ്, തുടങ്ങിയവര്‍ അന്ത്യോപചാരം അര്‍പ്പിച്ചു. മൃതദേഹം വൈകീട്ട് 5 മണിക്ക് ന്യൂ മാഹി പള്ളിപ്രം പെരിങ്ങാടിയിലെ വീട്ടുവളപ്പില്‍ സംസ്കരിക്കും.
ഏകാംഗ നാടകത്തിൻ്റെയും തെരുവുനാടകത്തിൻ്റെയും പ്രയോക്താവായിരുന്ന ഡോ. രാമചന്ദ്രൻ മൊകേരി കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ ഇംഗ്ലിഷ് അധ്യാപകനായാണ് ഔദ്യോഗിക ജീവിതം ആരംഭിച്ചത്. പിന്നീട് കോഴിക്കോട് സർവകലാശാലയില്‍ നിയമനം നേടിയ ഡോ. മൊകേരി സർവകലാശാലയുടെ കീഴിൽ തൃശൂരില്‍ പ്രവര്‍ത്തിക്കുന്ന സ്കൂൾ ഓഫ് ഡ്രാമയുടെ ഡയറക്ടറായാണ് വിരമിച്ചത്. ഇക്കാലയളവില്‍ നാടക സങ്കേതങ്ങളില്‍ നിരവധി പരീക്ഷണങ്ങള്‍ നടത്തിയിട്ടുണ്ട്. ഷേക്സ്പിയർ നാടകങ്ങളിലാണ് ഗവേഷണ ബിരുദം നേടിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അടിയന്തിരാവസ്ഥക്കെതിരായ സാംസ്കാരിക പ്രതിരോധത്തിൽ സജീവമായി പങ്കെടുത്തിട്ടുണ്ട്. ജനകീയ സാംസ്കാരിക വേദിയുടെ പ്രവർത്തനങ്ങളിലും പങ്കുകൊണ്ടു. ഡോ. എ സോമൻ്റെ നേതൃത്വത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ അഴിമതിക്കാരനായ ഡോക്ടറെ ജനകീയ വിചാണ നടത്തിയതിൻ്റെ ആസൂത്രണത്തിലും പ്രധാന പങ്കുവഹിച്ചിട്ടുണ്ട്. റാഡിക്കൽ തിയറ്റർ എന്ന ആശയത്തിലൂന്നിയ നാടകാവതരണ കാഴ്ചപ്പാട് പുലർത്തിയ നാടകകാരനാണ്. വി.കെ. എന്നിൻ്റെ 'അധികാരം' കാലിക്കറ്റ് സർവകലാശാല നിരോധിച്ചതിനെതിരായി ഒറ്റയാൾ സമരം നടത്തിയിട്ടുണ്ട്. നാടകത്തിൽ സംവിധായകൻ്റെ അപ്രമാദിത്വത്തിനെതിരെ കലഹിക്കുകയും നായകസങ്കൽപ്പത്തെ നിഷേധിക്കുകയും ചെയ്ത നാടകകൃത്തും നടനുമായിരുന്നു.
1980-കളിൽ കോഴിക്കോട് ഗുരുവായൂരപ്പൻ കോളേജിൽ വിദ്യാർത്ഥികളെ കൂട്ടി കാമ്പസ് തിയറ്റർ ആരംഭിച്ച ഡോ. രാമചന്ദ്രൻ മൊകേരി 'രക്തസാക്ഷികൾ ', 'ഒഞ്ചിയത്തിൻ്റെ കഥ' മാക്ബത്ത്, സ്പാർക്കസ്, ഗലീലിയൊ, എമ്പറർ ജോൺസ് തുടങ്ങിയ നാടകങ്ങൾ കേരളത്തിലുടനീളം അവതരിപ്പിച്ചിട്ടുണ്ട്. ലാലൂരിൽ മാലിന്യപ്രശ്നവുമായി ബന്ധപ്പെട്ട് വിദ്യാർത്ഥികൾക്കാപ്പം നാടകമവതരിപ്പിച്ച് അറസ്റ്റ് വരിച്ചിട്ടുണ്ട്. നാടകം കളിച്ചതിൻ്റെ പേരില്‍ കേരളത്തിലെ പല തെരുവുകളിൽ വെച്ച് പലതവണ അറസ്റ്റു ചെയ്യപ്പെട്ടിട്ടുണ്ട്. ആദിവാസി, ദളിത് ഭൂസമരങ്ങളെ പിന്തുണച്ചും വേദികളിലെത്തിയിട്ടുണ്ട്.
ജോൺ എബ്രഹാമിൻ്റെ 'അമ്മ അറിയാൻ', ചിന്ത രവി സംവിധാനം ചെയ്ത ഒരേ തൂവൽ പക്ഷികൾ, ജയിംസ് ജോസഫിൻ്റെ ഗലീലിയൊ എന്നീ സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. നടൻ നരേന്ദ്രപ്രസാദിനൊപ്പം ഗലീലിയൊ നാടകത്തിലും പ്രധാന വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചിഹ്നഭിന്നം, തെണ്ടിക്കൂത്ത്, എന്നീ കൃതികളുടെ കർത്താവാണ്. കെ.വി. ഗോവിന്ദൻ്റെയും ദേവകിയുടെയും മകനായി പാനൂർ മൊകേരിയിൽ 1947 ലാണ് ജനനം. ഭാര്യ. ഉഷ (റിട്ട. അധ്യാപിക) മക്കൾ: മനു (ഐ. ടി. എഞ്ചിനീയർ, സിംഗപ്പൂർ), ജോൺസ് (ബിസിനസ്).