ഡൽഹി: നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ജനുവരി 31 വരെ സമയം അനുവദിച്ച് സുപ്രീംകോടതി. വിചാരണയുടെ പുരോഗതി നാലാഴ്ച്ചയ്ക്കുളളിൽ അറിയിക്കണമെന്നും കഴിയുമെങ്കിൽ വിചാരണ ദൈനംദിനം നടത്തി കേസ് പൂർത്തിയാക്കണമെന്നും സുപ്രീംകോടതി വാക്കാൽ നിർദേശിച്ചു. നടിയെ ആക്രമിച്ച കേസിൽ വിചാരണ പൂർത്തിയാക്കാൻ ആറുമാസത്തെ സമയം കൂടി അനുവദിക്കണമെന്ന് അഭ്യർത്ഥിച്ച് വിചാരണാക്കോടതി ജഡ്ജി ഹണി എം വർഗീസ് സമർപ്പിച്ച ഹർജിയിലാണ് സുപ്രീംകോടതിയുടെ നടപടി. ജസ്റ്റിസ് ദിനേശ് മഹേശ്വരിയും ജസ്റ്റിസ് ബേല എം ത്രിവേദിയും ഉൾപ്പെട്ട ബെഞ്ചാണ് ഹർജി പരിഗണിച്ചത്.
സംസ്ഥാന സർക്കാരും അതിജീവിതയായ നടിയും മനപ്പൂർവ്വം വിചാരണ വൈകിപ്പിക്കുകയാണ് എന്നാണ് പ്രതി ദിലീപിനുവേണ്ടി ഹാജരായ അഭിഭാഷകൻ മുകുൾ റോത്തഗി ആരോപിച്ചത്. നികൃഷ്ടമായ ആരോപണങ്ങളാണ് സർക്കാർ വിചാരണാക്കോടതി ജഡ്ജിക്കെതിരെ ഉന്നയിക്കുന്നതെന്നും ഗൗരവമേറിയ വിഷയമാണിതെന്നും മുകുൾ റോത്തഗി കോടതിയിൽ പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എന്നാൽ നടി ആക്രമിക്കപ്പെട്ടത് ഞെട്ടിപ്പിക്കുന്ന വിഷയമല്ലേ എന്നാണ് സുപ്രീംകോടതി ചോദിച്ചത്. വിചാരണാകോടതി മാറ്റണമെന്നാവശ്യപ്പെട്ടുള്ള അതിജീവിതയുടെ ഹര്‍ജി അടുത്ത ദിവസം പരിഗണിക്കാനിരിക്കുകയാണെന്ന് നടിക്കുവേണ്ടി ഹാജരായ അഭിഭാഷകന്‍ ആര്‍ ബസന്ത് കോടതിയില്‍ പറഞ്ഞു. ഹൈക്കോടതിയുടെ പരിഗണനയിലുള്ള വിഷയമായതിനാല്‍ ഇടപെടുന്നില്ല എന്ന് സുപ്രീം കോടതി വ്യക്തമാക്കി.