തിരുവനന്തപുരം: കേരളത്തില്‍ ബിജെപിയുമായി സഹകരിച്ചാണ് സിപിഎം പ്രവര്‍ത്തിക്കുന്നതെന്ന എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലിന്റെ പ്രസ്‌താവന ജനങ്ങള്‍ പുച്ഛിച്ച് തള്ളുമെന്ന് സിപിഎം സെക്രട്ടറിയേറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറഞ്ഞു. കേരളത്തില്‍ ബിജെപിക്കും സംഘപരിവാറിന്റെ നീക്കങ്ങള്‍ക്കും എതിരായി ഏറ്റവും ശക്തമായ നിലപാട് സ്വീകരിക്കുന്നത് സിപിഎമ്മാണ്. കഴിഞ്ഞ 6 വര്‍ഷ കാലയളവിനുള്ളില്‍ 17 സഖാക്കളാണ് കേരളത്തിൽ ആര്‍എസ്‌എസിന്റെ കൊലക്കത്തിക്ക് ഇരയായി രക്തസാക്ഷിത്വം വരിച്ചത്. കേന്ദ്ര സര്‍ക്കാര്‍ മുന്നോട്ടുവയ്‌ക്കുന്ന ഹിന്ദുത്വ കോര്‍പ്പറേറ്റ്‌വല്‍ക്കരണത്തിന്റെ അമിതാധികാര വാഴ്‌ചയ്‌ക്കെതിരെ ശക്തമായ നിലപാട് സ്വീകരിക്കുന്നത് സിപിഎമ്മും ഇടതുപക്ഷ പ്രസ്ഥാനങ്ങളുമാണെന്നും സിപിഎം പുറത്തിറക്കിയ പ്രസ്താവനയില്‍ കൂട്ടിച്ചേര്‍ത്തു.
സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാനുള്ള ബിജെപി അജണ്ടകള്‍ക്ക് എല്ലാ ഒത്താശകളും നല്‍കുകയാണ് കോണ്‍ഗ്രസ്സ് ചെയ്‌തത്. കേന്ദ്ര ഏജന്‍സികള്‍ തെറ്റായ വഴികളിലൂടെ എല്‍ഡിഎഫ് സര്‍ക്കാരിനെ ദുര്‍ബലപ്പെടുത്താനുള്ള ശ്രമങ്ങള്‍ നടത്തിയപ്പോള്‍ അതിന് ഓശാന പാടുകയാണ് കോണ്‍ഗ്രസ്സ് ചെയ്‌തത്. ബിജെപിയുമായി യുഡിഎഫ് ഉണ്ടാക്കിയ കോ-ലി-ബി സംഖ്യം കേരളത്തിന്റെ രാഷ്‌ട്രീയ ചരിത്രത്തിലെ കറുത്ത അധ്യായങ്ങളില്‍ ഒന്നാണ്. നിയമസഭയില്‍ പോലും ശക്തമായ നിലപാട് ബിജെപിക്കെതിരെ സ്വീകരിക്കാന്‍ ഒരിക്കലും കോണ്‍ഗ്രസ്സ് തയ്യാറായിട്ടില്ല. ആര്‍എസ്‌എസിന്റെ വര്‍ഗ്ഗീയ അജണ്ടകളെ തുറന്ന് എതിര്‍ക്കുന്നതിനും കോണ്‍ഗ്രസ്സ് തയ്യാറായിട്ടില്ല. കേരളത്തില്‍ ബിജെപിക്ക് നേരത്തെ അക്കൗണ്ട് തുറക്കാനായത് കോണ്‍ഗ്രസ്സ് പിന്‍ബലത്തോടെയാണെന്നത് കേരള രാഷ്‌ട്രീയം മനസ്സിലാക്കുന്ന ആര്‍ക്കും വ്യക്തമാകുന്നതാണ്. സംഘപരിവാർ രാഷ്‌ട്രീയത്തെ പിന്തുണയ്‌ക്കുന്ന കേരളത്തിലെ കോണ്‍ഗ്രസ്സ് നിലപാടിനെ തിരുത്തിക്കുന്നതിന് ഇടപെടല്‍ നടത്തുകയാണ് അടിയന്തിരമായി വേണ്ടത്. വസ്‌തുത ഇതായിരിക്കെ കെ സി വേണുഗോപാൽ ഇപ്പോള്‍ നടത്തുന്ന പ്രസ്‌താവന ബിജെപിയുമായുള്ള കോണ്‍ഗ്രസ്സിന്റെ ഒളിഞ്ഞും തെളിഞ്ഞുമുള്ള ബന്ധത്തെ മറിച്ചുവെക്കാനാണ്- സിപിഎം ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഭാരത് ജോഡോ യാത്ര കേരളത്തില്‍ ഒഴിവാക്കണമെന്നത് സിപിഎമ്മിന്റെ മാത്രം ആഗ്രഹമാണെന്ന് കെ സി വേണുഗോപാല്‍ പറഞ്ഞിരുന്നു. കേരളം സിപിഎമ്മിന് തീറെഴുതിക്കൊടുക്കാന്‍ കഴില്ല. ദേശീയ താത്പര്യമുള്ളവര്‍ ഈ യാത്രയെ കുറ്റം പറയില്ല. ഞങ്ങള്‍ക്ക് ആരോടും പ്രത്യേക മമതയില്ല. സിപിഎമ്മിനാണ് ബിജെപിയോട് രഹസ്യബന്ധമുള്ളത്. അവര്‍ ഗുജറാത്തിലേക്ക് ആളെ അയയ്ക്കും. അമിത് ഷായും മോദിയെയും ഇങ്ങോട്ട് ക്ഷണിക്കുമെന്നും കെ സി വേണുഗോപാല്‍ അരോപിച്ചിരുന്നു. ഇതിനുമറുപടിയായാണ് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് പ്രസ്താവന പുറത്തിറക്കിയത്.