ഡല്‍ഹി: ബിജെപിയും സിപിഎമ്മും തമ്മില്‍ യാതൊരുവിധത്തിലുള്ള വ്യത്യാസവുമില്ലെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ ജയ്റാം രമേശ്. ബിജെപിയുടെ ബീ ടീമാണ് സിപിഎമ്മെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയും കേരളാ മുഖ്യമന്ത്രി പിണറായി വിജയനും ഒരു നാണയത്തിന്‍റെ ഇരുവശങ്ങളാണെന്നും ജയ്റാം രമേശ് കുറ്റപ്പെടുത്തി. കേരളത്തിൽ ബിജെപിക്ക് വളരാനുള്ള ഇടം സിപിഎം സൃഷ്ടിക്കുകയാണ്.1989-ൽ സിപിഎമ്മും ബിജെപിയും കേന്ദ്രത്തില്‍ വിപി സിംഗ് സർക്കാരിനെ പിന്തുണയ്ക്കാൻ ഒന്നിച്ചു നിന്നു. ദേശീയ തലത്തിൽ, ബിജെപിയുമായി ഒരിക്കലും സഹകരിക്കാത്ത ഒരേയൊരു പാർട്ടി കോൺഗ്രസാണ്. അതുകൊണ്ടാണ് കോൺഗ്രസിന് ജനങ്ങള്‍ക്കിടയില്‍ വളരെ പ്രാധാന്യവും പിന്തുണയും ലഭിക്കുന്നതെന്നും ജയ്റാം രമേശ് പറഞ്ഞു.
2004-ൽ കേന്ദ്രത്തിലും മറ്റ് പല സംസ്ഥാനങ്ങളിലും സർക്കാർ രൂപീകരിക്കാൻ ഇടതുപക്ഷം കോൺഗ്രസിനെ പിന്തുണച്ചു. കോൺഗ്രസ് പാർട്ടിക്ക് പല അവസരങ്ങളിലും സിപിഎം പിന്തുണ നല്‍കിയിട്ടുണ്ട്. മറ്റ് പല സംസ്ഥാനങ്ങളിലും കോൺഗ്രസും ഇടതുപാർട്ടിയും ഒരുമിച്ചാണ് തെരഞ്ഞെടുപ്പിനെ നേരിടുന്നത്. എന്നാല്‍ കേരളത്തിലെ സ്ഥിതി മറിച്ചാണ്. ഇന്ത്യയിലെ ജനങ്ങളെ ഒന്നിപ്പിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി നടത്തുന്ന ഭാരത് ജോഡോ യാത്രയെ ബിജെപിയേക്കാള്‍ കൂടുതല്‍ പരിഹസിക്കുന്നത് ഇടതുപക്ഷമാണെന്നും ജയ്റാം രമേശ് കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ഗോവയില്‍ മുന്‍ മുഖ്യമന്ത്രിയടക്കം 8 കോണ്‍ഗ്രസ് എം എല്‍ എമാര്‍ ബിജെപിയില്‍ ചേര്‍ന്നതിനെക്കുറിച്ചും ജയ്റാം രമേശ് പ്രതികരിച്ചു. ബിജെപി പ്രതിപക്ഷ പാര്‍ട്ടികളെ ലക്ഷ്യംവെച്ച് ഓപ്പറേഷന്‍ താമര നടത്തുകയാണ്. ഭാരത് ജോഡോ യാത്രക്ക് വലിയ ജനപിന്തുണ ലഭിക്കുന്നുണ്ടെന്ന് ബിജെപി തിരിച്ചറിഞ്ഞപ്പോഴാണ് ഓപ്പറേഷന്‍ താമരയിലൂടെ എം എല്‍ എമാരെ വിലക്ക് എടുത്തത്. ഇത് ഭാരത് ജോഡോ യാത്രയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനുള്ള ബിജെപിയുടെ നീക്കമാണെന്നും ജയ്റാം രമേശ് പറഞ്ഞു.