കാസര്‍ഗോഡ്: തെരുവുനായക്കളുടെ ശല്യം രൂക്ഷമായതിനെതുടര്‍ന്ന് മകളെയും സഹപാഠികളെയും മദ്രസയിലേക്ക് അയക്കാനായി തോക്കുമായി കൂട്ടുപോയ രക്ഷിതാവിനെതിരെ പൊലീസ് കേസെടുത്തു. കാസർകോട് പള്ളിക്കര പഞ്ചായത്തിലെ ബേക്കൽ ഹദ്ദാഡ് നഗർ സ്വദേശി സമീറിനെതിരെയാണ് പൊലീസ് കേസെടുത്തത്. ഐ പി സി 153 പ്രകാരം ലഹളയുണ്ടാക്കാന്‍ ഇടയുള്ള പ്രവര്‍ത്തി നടത്തിയതിനാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ദിവസമാണ് സമീര്‍ കുട്ടികള്‍ക്ക് സുരക്ഷയൊരുക്കാന്‍ തോക്കുമായി കൂട്ടുപോയത്. ഇതിന്‍റെ ദൃശ്യങ്ങള്‍ നിമിഷനേരം കൊണ്ട് സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു. ഇതേതുടര്‍ന്ന് പൊലീസ് സ്വമേധയായാണ് കേസ് എടുത്തത്. എന്നാല്‍ മറ്റൊരു മാര്‍ഗവും ഇല്ലാത്തതിനാലാണ് കുട്ടികള്‍ക്കൊപ്പം തോക്കുമായി യാത്ര ചെയ്തതെന്നും പ്രദേശത്ത് തെരുവുനായ ശല്യം കൂടുതലാണെന്നും സമീര്‍ മാധ്യമങ്ങളോട് പറഞ്ഞു. ലൈസന്‍സ് ആവശ്യമില്ലാത്ത തോക്കാണ് തന്‍റെ കൈവശമുള്ളത്. കഴിഞ്ഞ ദിവസം മകളുടെയൊപ്പമുള്ള കുട്ടിയെ തെരുവുനായ കടിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് കുട്ടികള്‍ക്കൊപ്പം പോയതെന്നും സമീര്‍ കൂട്ടിച്ചേര്‍ത്തു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, തെരുവുനായ്ക്കള്‍ക്കെതിരായ അതിക്രമം തടയാന്‍ ജനങ്ങളെ ബോധവല്‍ക്കരിക്കണമെന്ന് ഡിജിപി അനില്‍ കാന്ത് കഴിഞ്ഞ ദിവസം നിര്‍ദ്ദേശം നല്‍കിയിരുന്നു. തെരുവുനായ്ക്കളെ കൊല്ലുന്നത് തടവുശിക്ഷ വരെ ലഭിക്കാവുന്ന കുറ്റകൃത്യമാണെന്നും പൊതുജനത്തിന് നിയമം കയ്യിലെടുക്കാന്‍ അവകാശമില്ലെന്നും ഡിജിപി പറഞ്ഞു. തെരുവുനായ്ക്കളെ കൂട്ടമായി കൊല്ലുന്ന പ്രവണത വര്‍ധിച്ചുവരുന്ന സാഹചര്യത്തില്‍ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സംസ്ഥാന പൊലീസ് മേധാവി പുറത്തിറക്കിയ സര്‍ക്കുലറിലാണ് ഇക്കാര്യം പറയുന്നത്.