പാലത്തായി പീഡനക്കേസിലെ പ്രതി അറസ്റ്റിൽ. അധ്യാപകനും ബിജെപി നേതാവുമായ പത്മരാജൻ ആണ് അറസ്റ്റിലായത്. തലശ്ശേരി ഡിവൈഎസ്പി വേണുഗോപാലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണസംഘമാണ് പ്രതിയെ കുടുക്കിയത്. പോക്സോ കേസെടുത്ത് ഒരു മാസത്തോളമായിട്ടും പ്രതിയെ പിടികൂടാത്തതിനെതിരെ പ്രതിഷേധം ഉയര്‍ന്നതിന് പിന്നാലെയാണ് അറസ്റ്റ്. വിളക്കോട്ടൂരിലെ ബിജെപി പ്രവര്‍ത്തകന്‍റെ വീട്ടില്‍ നിന്നാണ് പദ്‍മരാജനെ പൊലീസ് പിടികൂടിയത്. ഒരുമാസത്തോളമായി ഇയാള്‍ ഈ വീട്ടില്‍ ഒളിച്ച് കഴിയുകയായിരുന്നു.
സ്കൂളിലെ ശുചിമുറിയിൽ വെച്ച് നാലാം ക്ലാസുകാരിയെ പീഡിപ്പിച്ചുവെന്നാണ് കേസ്. ഇയാള്‍ സംസ്ഥാനം വിട്ടെന്നായിരുന്നു ആദ്യം ലഭിച്ച വിവരം. എന്നാല്‍ ഇന്ന് നടത്തിയ വ്യാപക റെയ്ഡിനെ തുടര്‍ന്നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. അറസ്റ്റ് വൈകുന്നതിൽ യൂത്ത് കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. മാര്‍ച്ച് 17നാണ് അധ്യാപകനെതിരെ പോക്സോ വകുപ്പ് ചുമത്തി പാനൂര്‍ പോലീസ് കേസെടുത്തത്. പോക്സോ പ്രകാരം കേസെടുത്ത പ്രതിയെ ഉടൻ തന്നെ അറസ്റ്റ് ചെയ്യുന്നതിന് പകരം കുട്ടിയെ വീണ്ടും വീണ്ടും ചോദ്യം ചെയ്ത് മാനസികമായി തളർത്താനുള്ള ശ്രമമാണ് പൊലീസ് നടത്തിയതെന്ന് പരാതി ഉയര്‍ന്നിരുന്നു.
കുട്ടി പീഡനത്തിന് ഇരയായതായി മെഡിക്കൽ പരിശോധനയിൽ തെളിയുകയും ചെയ്‍തിരുന്നു. പരാതി നൽകി ഒരു മാസം പിന്നിട്ടാണ് അറസ്റ്റ്.