തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ വിമര്‍ശനവുമായി മന്ത്രി എം ബി രാജേഷ്. ചെറിയ ആസൂത്രണമല്ല ആര്‍ എസ് എസ് നടത്തുന്നത്. ഗവര്‍ണറും സർസംഘ് ചാലക് മോഹൻ ഭാഗവതും തമ്മിൽ നടത്തിയ കൂടിക്കാഴ്ചയിൽ നിന്ന് ഇത് വ്യക്തമാണെന്നും മന്ത്രി പറഞ്ഞു. സര്‍ക്കാരിനെ താഴെയിറക്കാനാണ് ആര്‍ എസ് എസ് ശ്രമിക്കുന്നത്. ഗവര്‍ണര്‍ ഇതിനു കൂട്ടുനില്‍ക്കുകയാണ്. കേരളത്തിന്‍റെ മതനിരപേക്ഷ സമൂഹം ഇതിനെതിരെ ഉണര്‍ന്നുപ്രവര്‍ത്തിക്കണമെന്നും എം ബി രാജേഷ് കൂട്ടിച്ചേര്‍ത്തു. ഭരണഘടനാ പദവിയിലിരിക്കുന്നയൊരാള്‍ ബാഹ്യ ശക്തികളുമായി ബന്ധം സ്ഥാപിക്കുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, ചാന്‍സലര്‍ പദവിയില്‍ നിന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ മാറ്റാന്‍ നീക്കം നടക്കുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. ഇതിനായി സർവകലാശാല ഭരണപരിഷ്കാരണത്തിനായി നിയോഗിക്കപ്പെട്ട ശ്യാം ബി. മേനോൻ കമ്മിഷന്റെ ശുപാർശ നടപ്പാക്കാൻ സർക്കാർ കൂടിയാലോചന തുടങ്ങിയെന്നാണ് അനൌദ്യോഗിക വൃത്തങ്ങളില്‍ നിന്നും ലഭിക്കുന്ന വിവരം. ഓരോ സര്‍വ്വകാലാശാലക്കും പ്രത്യേകം ചാന്‍സിലര്‍മാരെ നിയോഗിക്കണമെന്നാണ് കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ പറയുന്നത്. കൂടാതെ ചാൻസലർക്കുമുകളിൽ ജുഡീഷ്യൽ ട്രിബ്യൂണൽ രൂപവത്കരിക്കണമെന്നാണ് സർവകലാശാലാ നിയമപരിഷ്കാരത്തിനുള്ള ഡോ. എൻ കെ ജയകുമാർ കമ്മീഷനും ശുപാര്‍ശ ചെയ്തിരുന്നു. ഈ രണ്ട് റിപ്പോര്‍ട്ടും അടിസ്ഥാനമാക്കി ഗവര്‍ണറെ ചാന്‍സിലര്‍ പദവിയില്‍ നിന്നും നീക്കം ചെയ്യാനുള്ള സാധ്യതകളെക്കുറിച്ച് ഉന്നത ഉദ്യോഗസ്ഥരുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയാണെന്നും മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.