കോഴിക്കോട്: പ്രൊവിഡന്‍സ് ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ശിരോവസ്ത്രവിലക്കിനെതിരെ ടി സി വാങ്ങി പ്രതിഷേധിച്ച് വിദ്യാര്‍ത്ഥിനി. സ്‌കൂളില്‍ അഡ്മിഷന്‍ എടുക്കുന്ന സമയത്തുതന്നെ ശിരോവസ്ത്രം ധരിക്കാന്‍ അനുവദിക്കില്ലെന്ന് പ്രധാനാധ്യാപിക വിദ്യാര്‍ത്ഥിയോടും രക്ഷിതാവിനോടും പറഞ്ഞിരുന്നു. എന്നാല്‍, ശിരോവസ്ത്രം ധരിക്കാതെ സ്‌കൂളിലെത്താനാവില്ലെന്ന നിലപാടാണ് വിദ്യാര്‍ത്ഥിനി എടുത്തത്. വിലക്കിനെതിരെ കുട്ടിയുടെ പിതാവ് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിക്ക് പരാതി നല്‍കിയിരുന്നെങ്കിലും ശിരോവസ്ത്രം ധരിക്കാന്‍ അനുമതി ലഭിച്ചില്ല. അതിനിടെയാണ് കോഴിക്കോട് മോഡല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ കുട്ടിക്ക് അഡ്മിഷന്‍ ലഭിച്ചത്. മോഡല്‍ സ്‌കൂളില്‍ ശിരോവസ്ത്രത്തിന് നിരോധനമില്ല. ഇതോടെയാണ് വിദ്യാർത്ഥിനി പ്രൊവിഡന്‍സില്‍നിന്ന് ടി സി വാങ്ങിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്‌കൂളിന്റെ യൂണീഫോമില്‍ ശിരോവസ്ത്രമില്ലെന്നും സൗകര്യമുണ്ടെങ്കില്‍ വിദ്യാര്‍ത്ഥിയെ സ്‌കൂളില്‍ ചേര്‍ത്താല്‍ മതിയെന്നുമാണ് പ്ലസ് വണില്‍ പുതുതായി അഡ്മിഷല്‍ ലഭിച്ച് എത്തിയ വിദ്യാര്‍ത്ഥിനിയോട് പ്രധാനാധ്യാപിക പറഞ്ഞത്. കുറച്ചു കുട്ടികള്‍ക്കുമാത്രമായി സ്‌കൂളിന്റെ നിയമങ്ങള്‍ മാറ്റാന്‍ പറ്റില്ലെന്നായിരുന്നു പ്രധാനാധ്യാപികയുടെ വാദം. ഇതോടെ വിദ്യാർത്ഥിനിയുടെ പിതാവ് മന്ത്രി വി ശിവന്‍കുട്ടിയെ നേരില്‍ കണ്ട് പരാതി നല്‍കുകയായിരുന്നു. സ്കൂളിനെതിരെ ഹരിതയടക്കമുളള സംഘടനകള്‍ പ്രതിഷേധവുമായി രംഗത്തെത്തുകയും ചെയ്തു. പരാതി ലഭിച്ചതിനുപിന്നാലെ സംഭവം അന്വേഷിച്ച് റിപ്പോർട്ട് സമർപ്പിക്കാന്‍ മന്ത്രി പൊതുവിദ്യാഭ്യാസ വകുപ്പ് ഡയറക്ടർക്ക് നിർദേശം നല്‍കിയിരുന്നെങ്കിലും ഇതുവരെ നടപടിയുണ്ടായിട്ടില്ല.