ആലപ്പുഴ: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനും മുഖ്യമന്ത്രി പിണറായി വിജയനും തമ്മിലുള്ള തര്‍ക്കം കോണ്‍ഗ്രസ് നടത്തുന്ന ഭാരത് ജോഡോ യാത്രയില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധ തിരിക്കാനാണെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറിയും മുന്‍ കേന്ദ്രമന്ത്രിയുമായ ജയറാം രമേശ്. മുഖ്യമന്ത്രിയുടെ കത്തിടപാടുകള്‍ ഗവര്‍ണര്‍ പുറത്തുവിട്ടത് പരിഹാസ്യമാണെന്നും അദ്ദേഹം പ്രോട്ടോക്കോള്‍ ലംഘിച്ച് ആര്‍ എസ് എസ് നേതാവിനെ കാണാന്‍ പോയത് ശരിയായ രീതിയല്ലെന്നും ജയറാം രമേശ് കൂട്ടിച്ചേര്‍ത്തു.
കോണ്‍ഗ്രസ് നേതാവ് പ്രിയങ്കാ ഗാന്ധി ഭാരത് ജോഡോ യാത്രയില്‍ പങ്കെടുക്കുമെന്നും ജയറാം രമേശ് ആലപ്പുഴയില്‍ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. സെപ്തംബർ 10 നാണ് കേരളത്തില്‍ ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ഇതുവരെ 275 കിലോമീറ്റർ ദൂരം പൂർത്തിയാക്കിയെന്നും ജയറാം രമേശ് പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
അതേസമയം, കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിനെക്കുറിച്ചും ജയറാം രമേശ് വാര്‍ത്താസമ്മേളനത്തില്‍ സംസാരിച്ചു. ആര്‍ക്ക് വേണമെങ്കിലും മത്സരിക്കാന്‍ സാധിക്കുമെന്നും അതിന് ആരുടെയും അനുവാദം ആവശ്യമില്ലെന്നും പറഞ്ഞ ജയറാം രമേശ് ഒന്നിലധികം നോമിനേഷന്‍ വന്നാല്‍ തെരഞ്ഞെടുപ്പ് നടക്കുമെന്നും കൂട്ടിച്ചേര്‍ത്തു.