കൊച്ചി: പൊതുസ്ഥലത്ത് അപമാനിച്ചുവെന്ന അവതാരകയുടെ പരാതിയിൽ നടൻ ശ്രീനാഥ് ഭാസിയെ ഇന്ന് ചോദ്യം ചെയ്യും. കൊച്ചി മരട് പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചായിരിക്കും നടനെ ചോദ്യം ചെയ്യുക. അവതാരകയുടെ ഒപ്പമുണ്ടായിരുന്ന സഹപ്രവര്‍ത്തകരുടെ മൊഴിയും പൊലീസ് രേഖപ്പെടുത്തും. സ്ത്രീത്വത്തെ അപമാനിക്കല്‍, അസഭ്യം പറയുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ശ്രീനാഥ് ഭാസിക്കെതിരെ കേസ് എടുത്തിരിക്കുന്നത്.
അതിനിടെ, അവതാരകരോട് അപമര്യാദയായി പെരുമാറിയിട്ടില്ലെന്ന വിശദീകരണവുമായി ശ്രീനാഥ് ഭാസി രംഗത്തെത്തി. 'പരിപാടി നടക്കില്ല എന്ന് പറഞ്ഞാണ് ഞാൻ എണീറ്റ് പോയത്. അല്ലാതെ ആരേയും മാനസികമായി തളർത്തുന്ന രീതിയിൽ ഒന്നും പറഞ്ഞിട്ടില്ല. ഇറങ്ങിപ്പോകുമ്പോള്‍ ഞാനെന്‍റെ ഫ്രാസ്ട്രേഷന്‍ പ്രകടിപ്പിച്ചിരുന്നു. അതാരുടേയും മുഖത്തുനോക്കിയല്ല. എങ്കിലും ഞാന്‍ വിളിച്ച തെറികള്‍ അവര്‍ കേട്ടു. എവിടെ വേണമെങ്കിലും ക്ഷമ പറയാൻ ഞാൻ തായാറാണ്. കേസിന്റെ രീതിയിൽ അവർ പറഞ്ഞത് പോലെ സഹകരിക്കും. ഒത്തു തീർപ്പാക്കാനാണ് വിചാരിക്കുന്നത്. ഏത് രീതിയിലുള്ള നടപടിയും ഞാൻ ഫേസ് ചെയ്യാൻ തയാറാണ്. കാരണം പൊലീസ് അന്വേഷിക്കേണ്ടതാണല്ലോ. എന്റെ സൈഡും കൂടെ കേൾക്കണം. എന്താണ് സംഭവിച്ചതെന്ന് പറയണം,' ശ്രീനാഥ് ഭാസി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ശ്രീനാഥ് ഭാസിയുടെ ഏറ്റവും പുതിയ ചിത്രം 'ചട്ടമ്പി'യുടെ പ്രൊമോഷന്റെ ഭാഗമായി എത്തിയപ്പോഴാണ് അവതാരകയുമായി തര്‍ക്കമുണ്ടായത്. അവരുടെ ചോദ്യം വ്യക്തിമാരമായി ആക്ഷേപിക്കുന്ന തരത്തിലായിരുന്നു എന്നാണ് ഭാസിയുടെ പക്ഷം. എന്നാല്‍ അവതാരക പൊലീസിനും വനിതാ കമ്മീഷനും പരാതി നല്‍കി. അഭിമുഖത്തിൽ ചോദിച്ച ചോദ്യങ്ങൾ ഇഷ്ടപ്പെടാതിരുന്നതോടെ ശ്രീനാഥ് ഭാസി മോശം ഭാഷാ പ്രയോഗങ്ങൾ നടത്തിയതായും താൻ ജോലി ചെയ്യുന്ന സ്ഥാപനത്തിലെ ക്യാമറാമാനോട് മോശമായി പെരുമാറിയെന്നുമാണ് പരാതിയില്‍ പറയുന്നത്.