മലപ്പുറം: ഭാരത് ജോഡോ യാത്ര നയിക്കുന്ന കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ പരിഹസിച്ചുളള ഡി വൈ എഫ് ഐയുടെ ബാനറിനെതിരെ മുസ്ലീം ലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. ഇടതുപക്ഷത്തിന്റെ ഭാഗത്തുനിന്ന് ഇത്തരമൊരു പ്രവർത്തി ഉണ്ടാവാന്‍ പാടില്ലായിരുന്നു എന്നും ബിജെപി വിരുദ്ധ രാഷ്ട്രീയം പറയുന്ന സിപിഎം രാഹുല്‍ ഗാന്ധിയുടെ കരങ്ങള്‍ക്ക് ശക്തിപകരുകയാണ് വേണ്ടതെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. രാഹുല്‍ ഗാന്ധിയും യുഡിഎഫ് നേതാക്കളും തമ്മില്‍ നടന്ന കൂടിക്കാഴ്ച്ചയ്ക്കുശേഷമായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ബിജെപിക്കെതിരെ പോരാട്ടം നടത്താന്‍ കോണ്‍ഗ്രസിനുമാത്രമേ സാധിക്കൂ. ബിജെപി വിരുദ്ധ രാഷ്ട്രീയം പറയുന്ന സിപിഎം കോണ്‍ഗ്രസിനൊപ്പം ഈ പോരാട്ടത്തില്‍ അണിനിരക്കുകയാണ് വേണ്ടത്'- കുഞ്ഞാലിക്കുട്ടി പറഞ്ഞു.
രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയെ പരിഹസിച്ച് പെരിന്തല്‍മണ്ണയിലാണ് ഡി വൈ എഫ് ഐ ബാനര്‍ തൂക്കിയത്. ചെറുകരയിലെ ഏലംകുളം സിപിഎം ലോക്കല്‍ കമ്മിറ്റി ഓഫീസ് ആയ എ കെ ജി സ്മാരക മന്ദിരത്തില്‍ 'പൊറോട്ടയല്ല, പെരിന്തല്‍മണ്ണയില്‍ കുഴിമന്തിയാണ് ബെസ്റ്റ്' എന്നാണ് കറുത്ത ബാനറില്‍ എഴുതിയിരുന്നത്. ബാനറിനെതിരെ വ്യാപക വിമർശനങ്ങളാണ് ഉയർന്നുവരുന്നത്. 'കറുത്ത ബാനറുമായി കമ്മികൾ, തുടുത്ത മനസ്സുമായി ജനങ്ങൾ' എന്നാണ് കെ പി സി സി വൈസ് പ്രസിഡന്റ് വി ടി ബല്‍റാം പ്രതികരിച്ചത്.