ഗുരുഗ്രാം: ഇന്ത്യന്‍ സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിലെ പ്രബല നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയും മുന്‍ പ്രതിരോധ മന്ത്രിയും സമാജ് വാദി പാര്‍ട്ടി സ്ഥാപക നേതാവുമായ മുലായം സിങ് യാദവ് അന്തരിച്ചു. 82 വയസായിരുന്നു. ഏറെ കാലമായി ആരോഗ്യപ്രശ്നങ്ങളാല്‍ ചികിത്സയിലായിരുന്ന മുലായം സിങ് യാദവ് പാര്‍ട്ടിയുടെ പൊതുപരിപാടികളില്‍ നിന്നും വിട്ടുനിന്നിരുന്നു. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന വാർത്തകൾക്കിടെയാണ് മരണം സംഭവിച്ചത്. രാജ്യത്തെ സോഷ്യലിസ്റ്റ് നേതാക്കളിൽ പ്രമുഖനായിരുന്ന അദ്ദേഹം മൂന്ന് തവണ യുപി മുഖ്യമന്ത്രിയായിട്ടുണ്ട്.
നിലവിൽ മെയിൻപുരി മണ്ഡലത്തിൽനിന്നുള്ള എം പികൂടിയാണ് മുലായം സിങ് യാദവ്. യുപിയിലെ ഇറ്റാവ ഗ്രാമത്തില്‍ 1939 നവംബർ 22നായിരുന്നു ജനനം. റാം മനോഹർ ലോഹ്യയുടെയും രാജ് രാജ് നരൈന്‍റെ ശിഷ്യനായി രാഷ്ട്രീയത്തിലിറങ്ങിയ മുലായം 1967ൽ ആദ്യമായി യുപി നിയമസഭാംഗമായി. 1975-ൽ അടിയന്തരാവസ്ഥക്കാലത്ത് അറസ്റ്റിലായി 19 മാസം തടവിൽക്കിടന്നു. 1977-ലാണ് ആദ്യമായി മന്ത്രിയായി ചുമതലയേല്‍ക്കുന്നത്. ദേവഗൗഡ, ഐ കെ ഗുജ്‌റാൾ സർക്കാരുകളിൽ പ്രതിരോധമന്ത്രിയായിരുന്നു. 10 തവണ നിയമസഭയിലേയ്‌ക്കും ഏഴ് തവണ ലോക്‌സഭയിലേയ്‌ക്കും തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവ് മുലായം സിങ് യാദവിന്‍റെ മകനാണ്.
1967-ൽ സോഷ്യലിസ്റ്റ് പാർട്ടിയുടെ ടിക്കറ്റിൽ മത്സരിച്ചു ജയിച്ച മുലായം നിയമസഭയിലെ ഏറ്റവും പ്രായം കുറഞ്ഞ അംഗമായിരുന്നു. റാം മനോഹർ ലോഹ്യയുടെ മരണത്തോടെയാണ് രാജ് നരൈൻ നേതൃത്വം നൽകിയ സോഷ്യലിസ്റ്റ് വിഭാഗത്തിൽ അദ്ദേഹം ചേരുന്നത്. 1974-ൽ ഈ പാർട്ടി മറ്റ് രാഷ്ട്രീയ കക്ഷികളുമായി ചേർന്ന് ഭാരതീയ ലോക് ദൾ എന്ന പുതിയ പാർട്ടിയായി മാറി. അടിയന്തരാവസ്ഥക്കാലത്ത് ജയിലില്‍ കിടക്കുമ്പോഴാണ് ലോഹ്യയുടേയും മറ്റൊരു പ്രമുഖ സോഷ്യലിസ്റ്റ് നേതാവായിരുന്ന ചരൺ സിംഗിന്‍റെയും ആശയങ്ങള്‍ പരസ്പര പൂരകങ്ങളാണെന്ന് മുലായം മനസ്സിലാക്കുന്നത്. 1977-ൽ ജനതാപാർട്ടിയുടെ ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചു ജയിച്ച അദ്ദേഹം സഹകരണ-മൃഗസംരക്ഷണ-ഗ്രാമീണ വ്യവസായ വകുപ്പുകളുടെ മന്ത്രിയായി നിയോഗിതനായി. 1980-ലെ തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും ലോക് ദളിന്റെ ഉത്തർപ്രദേശ് സംസ്ഥാന പ്രസിഡണ്ടായി അവരോധിക്കപ്പെട്ടു. 1984-ൽ ചരൺ സിംഗ് പുതുതായി രൂപീകരിച്ച ദളിത് മസ്‌ദൂർ കിസാൻ പാർട്ടിയുടെ സംസ്ഥാന പ്രസിഡണ്ടായും മാറി.