ഡല്‍ഹി: ഗുജറാത്തിലെ ബിജെപി പ്രവര്‍ത്തകര്‍ ആം ആദ്മി പാര്‍ട്ടിയെ രഹസ്യമായി പിന്തുണയ്ക്കുകയാണെന്ന് എ എ പി ദേശിയ അധ്യക്ഷനും ഡല്‍ഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കെജ്രിവാള്‍. വരാനിരിക്കുന്ന സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിൽ സ്വന്തം പാർട്ടിയുടെ പരാജയം കാണാൻ ബിജെപി പ്രവർത്തകർക്കും ആഗ്രഹമുണ്ടെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്ത് ഒരു ഭരണമാറ്റം വേണമെന്ന് ആഗ്രഹിക്കുന്നവര്‍ എ എ പിക്കുവേണ്ടി പ്രവര്‍ത്തിക്കണമെന്നും കെജ്രിവാള്‍ ആവശ്യപ്പെട്ടു. ഗുജറാത്തില്‍ നടക്കാനിരിക്കുന്ന അടുത്ത നിയമസഭാ തെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരെ ശക്തമായ മത്സരം കാഴ്ചവെക്കാണ് ആം ആദ്മി പാര്‍ട്ടി ശ്രമിക്കുന്നത്. ഇതിന്‍റെ ഭാഗമായി നിരവധി വാഗ്ദാനങ്ങളാണ് കെജ്രിവാള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
'ബിജെപിയിലെ പല നേതാക്കളും പ്രവർത്തകരും എന്നെ കാണുകയും ഭരണകക്ഷിയെ പരാജയപ്പെടുത്താൻ എന്തെങ്കിലും ചെയ്യണമെന്ന് രഹസ്യമായി ആവശ്യപ്പെടുകയും ചെയ്യുന്നു. തങ്ങളുടെ പാർട്ടിയെ പരാജയപ്പെടുത്താൻ ആഗ്രഹിക്കുന്ന എല്ലാ ബിജെപി പ്രവർത്തകരും നേതാക്കളും എഎപിക്ക് വേണ്ടി രഹസ്യമായി പ്രവർത്തിക്കാൻ തയ്യാറകണം. എ എ പി അധികാരത്തിലെത്തിയാല്‍ ഗുജറാത്തിലെ സകല അഴിമതിയും ഇല്ലാതാക്കും. ഗുജറാത്തില്‍ കോണ്‍ഗ്രസ് ഇല്ലാതാവുകയാണ്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ പാര്‍ട്ടിവിട്ട് എ എ പിയില്‍ ചേരുക'- കെജ്രിവാൾ പറഞ്ഞു. സംസ്ഥാനത്ത് ആം ആദ്മി പാർട്ടി അധികാരത്തിൽ വന്നാൽ അഴിമതി അവസാനിപ്പിക്കുമെന്നും സൗജന്യ വൈദ്യുതിയും ഗുണനിലവാരമുള്ള വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും മറ്റ് സൗകര്യങ്ങളും പൊതുജനങ്ങൾക്ക് ഉറപ്പുവരുത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.