കൊച്ചി: വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം നോക്കേണ്ടതില്ലെന്ന് കേരളാ ഹൈക്കോടതി. മാതാപിതാക്കള്‍ രണ്ട് മതത്തില്‍ ഉള്‍പ്പെട്ടവരാണെന്നത് വിവാഹം രജിസ്റ്റര്‍ ചെയ്യാതിരിക്കാനുള്ള കാരണമല്ലെന്നും കോടതി നിരീക്ഷിച്ചു. യുവതിയുടെ അമ്മ മുസ്‌ലിം ആയതിന്റെപേരിൽ ഹിന്ദു യുവാവുമായുള്ള വിവാഹം രജിസ്റ്റർ ചെയ്യാനാകില്ലെന്ന ഉദ്യോഗസ്ഥരുടെ നിലപാട് ചോദ്യംചെയ്ത് നൽകിയ ഹർജിയിലാണ് ജസ്റ്റിസ് പി വി കുഞ്ഞികൃഷ്ണന്‍ ഇക്കാര്യം വ്യക്തമാക്കിയത്. 2008- ലെ കേരള വിവാഹ രജിസ്ട്രേഷന്‍ ചട്ടപ്രകാരം വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ മതം നോക്കേണ്ടതില്ലെന്നും കോടതി ചൂണ്ടിക്കാട്ടി. സാമൂഹിക പരിഷ്കര്‍ത്താക്കളായ ശ്രീനാരായണഗുരുവും അയ്യങ്കാളിയുമൊക്കെ ജീവിച്ചിരുന്ന മണ്ണാണിതെന്നും കോടതി ഓര്‍മ്മിപ്പിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
എറണാകുളം ഉദയംപേരൂരിൽ താമസിക്കുന്ന പി.ആർ. ലാലൻ-ഐഷ ദമ്പതിമാരാണ് വിവാഹരജിസ്ട്രേഷന് മാരേജ് ഓഫീസറായ കൊച്ചി കോർപ്പറേഷൻ സെക്രട്ടറിക്ക് അപേക്ഷ നൽകിയത്. ഇവരുടെ വിവാഹം 2001- ല്‍ കവന്ത്രയിലുള്ള ഒരു ഓഡിറ്റോറിയത്തില്‍ വെച്ച് ഹിന്ദു മത ആചാരപ്രകാരമാണ് നടന്നത്. എന്നാല്‍ യുവതിയുടെ അമ്മ മുസ്ലിം ആയതിനാല്‍ സ്പെഷ്യല്‍ മാരേജ് ആക്ട് പ്രകാരമേ വിവാഹം രജിസ്ടര്‍ ചെയ്യാനാകൂവെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. ഇതിനെതിരെയാണ് ദമ്പതികള്‍ കോടതിയെ സമീപിച്ചത്.