കൊച്ചി: പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ചതിനുപിന്നാലെ എം എല്‍ എ ഓഫീസില്‍ ലഡുവിതരണം ചെയ്തതിനെ അനുകൂലിച്ചും പ്രതികൂലിച്ചും നേതാക്കള്‍. ലഡുവിതരണം ചെയ്തതില്‍ അസ്വഭാവികതയില്ലെന്നും എം എല്‍ എക്ക് ജാമ്യം ലഭിച്ചപ്പോള്‍ സഹപ്രവര്‍ത്തകര്‍ മധുരം വിതരണം ചെയ്തതാകാമെന്നും പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. എല്‍ദോസ് കുന്നപ്പിള്ളിക്കെതിരായ പാര്‍ട്ടി നടപടി ഇന്നുണ്ടാകും. ജാമ്യം ലഭിച്ചതും എല്‍ദോസ് കുന്നപ്പിള്ളിയുടെ വിശദീകരണവും പരിഗണിച്ചായിരിക്കും നടപടിയെന്നും വി ഡി സതീശന്‍ പറഞ്ഞു.
എം എൽ എ ഓഫീസിലെ ലഡു വിതരണമൊക്കെ അന്തിമ വിധി കഴിഞ്ഞിട്ടാകുന്നതാണ് നല്ലതെന്ന് കെ മുരളിധരന്‍ എം പി പരിഹസിച്ചു. എം എല്‍ എക്കെതിരെ കെ പി സി സി ഇന്ന് നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസവും എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ മുരളിധരന്‍ വിമര്‍ശനം ഉന്നയിച്ചിരുന്നു. ഇതുപോലത്തെ ഞരമ്പുരോഗികള്‍ എല്ലാ പാര്‍ട്ടികളിലുമുണ്ടെന്നും അത്തരക്കാരെ കോണ്‍ഗ്രസ് ഒരിക്കലും സംരക്ഷിക്കില്ല. എല്‍ദോസ് ചെയ്തതിനെ ഒരിക്കലും അനുകൂലിക്കില്ല. അദ്ദേഹത്തിനെതിരെ നടപടിയെടുക്കുന്നത് വൈകി എന്നാണ് തന്‍റെ വ്യക്തിപരമായ അഭിപ്രായമെന്നും മുരളിധരന്‍ പറഞ്ഞിരുന്നു.
പീഡനക്കേസില്‍ എല്‍ദോസ് കുന്നപ്പിള്ളിക്ക് കഴിഞ്ഞ ദിവസമാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. തിരുവനന്തപുരം അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയാണ് എല്‍ദോസിന്റെ അപേക്ഷയില്‍ വിധി പറഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെ പ്രകോപനപരമായ പോസ്റ്റുകള്‍ ഷെയര്‍ ചെയ്യരുത്. സംസ്ഥാനം വിട്ടുപോകരുത്. സാക്ഷികളെ സ്വാധിനിക്കരുത്. ഫോണും പാസ്പോര്‍ട്ടും കോടതിയില്‍ ഹാജരാക്കണം തുടങ്ങിയ ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഇതിനുപിന്നാലെയാണ് എം എല്‍ എ ഓഫീസില്‍ ലഡുവിതരണം നടത്തിയത്.