തിരുവനന്തപുരം: പീഡനക്കേസ് പ്രതിയായ എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ നടപടി ഇന്നുണ്ടാവില്ലെന്ന് കെ പി സി സി പ്രസിഡന്റ് കെ സുധാകരന്‍. ഒളിവില്‍ പോയതിന് എല്‍ദോസ് ഖേദം പ്രകടിപ്പിച്ചുവെന്നും സുധാകരന്‍ പറഞ്ഞു. അച്ചടക്ക സമിതിയുമായി കൂടിയാലോചിച്ച് വേണം എം എല്‍ എയ്ക്കെതിരെ നടപടിയെടുക്കാന്‍. കുന്നപ്പിള്ളിക്ക് മുന്‍കൂര്‍ ജാമ്യം ലഭിച്ച സാഹചര്യത്തില്‍ അദ്ദേഹം നല്‍കിയ വിശദീകരണം കൂടി പരിഗണിക്കേണ്ടതുണ്ടെന്നും സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. സംഭവത്തിന് പിന്നിൽ ഗൂഢാലോചന ഉണ്ടെന്ന എൽദോസിന്റെ ആരോപണവും പരിശോധിക്കുമെന്ന് കെ.സുധാകരൻ പറഞ്ഞു.
ഒരു പി ആര്‍ ഏജന്‍സിക്കാരിയെന്ന നിലയിലാണ് യുവതിയെ പരിചയപ്പെടുന്നതെന്നും തനിക്കെതിരെ നല്‍കിയ ബലാത്സംഗ പരാതി തീര്‍ത്തും വ്യാജമാണെന്നും എല്‍ദോസ് കഴിഞ്ഞ ദിവസം നല്‍കിയ വിശദീകരണത്തില്‍ പറഞ്ഞിരുന്നു. കേസ് രാഷ്ട്രീയ പ്രേരിതമാണ്. തനിക്കെതിരെ പരാതിയില്‍ ഉന്നയിച്ചിരിക്കുന്ന കാര്യങ്ങളൊന്നും തന്നെ നിലനില്‍ക്കില്ല. തന്‍റെ നിരപരാധിത്വം കോടതിയില്‍ തെളിയിക്കാന്‍ സാധിക്കും. പാര്‍ട്ടി അച്ചടക്ക നടപടി സ്വീകരിക്കും മുന്‍പ് തന്‍റെ ഭാഗം കൂടി കേള്‍ക്കണമെന്നും അനാവശ്യ ചര്‍ച്ചകള്‍ ഒഴിവാക്കാനാണ് മാറിനില്‍ക്കുന്നതെന്നും' എം എല്‍ എ നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് എല്‍ദോസ് കുന്നപ്പിള്ളിയുടെ ഭാഗം കൂടി കേള്‍ക്കാന്‍ പാര്‍ട്ടി തയ്യാറായിരിക്കുന്നത്.
അതേസമയം, എല്‍ദോസ് കുന്നപ്പിള്ളിക്കെതിരെ ഇന്ന് നടപടിയുണ്ടാകുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ ഇന്ന് രാവിലെ പറഞ്ഞിരുന്നു. എല്‍ദോസ് കുന്നപ്പിള്ളിലിനെതിരായ കെപിസിസി നടപടി വൈകിയെന്നായിരുന്നു കെ.മുരളീധരന്‍ എംപിയുടെ പ്രതികരണം. മുൻകൂർ ജാമ്യം കിട്ടിയതിന് പിന്നാലെ എംഎൽഎ ഓഫീസിൽ ലഡു വിതരണം നടത്തിയതിനെ മുരളീധരൻ പരിഹസിച്ചു