റായ്ച്ചൂര്‍: ബിജെപിക്കെതിരെ രൂക്ഷവിമര്‍ശനവുമായി രാഹുല്‍ ഗാന്ധി. രാജ്യം മുഴുവന്‍ ആര്‍ എസ് എസും ബിജെപിയും വിദ്വേഷവും അക്രമവും പടര്‍ത്തുകയാണെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. ആന്ധ്രപ്രദേശിലെ കുര്‍ണൂല്‍ ജില്ലയില്‍ ആരംഭിച്ച ഭാരത് ജോഡോ യാത്രയുടെ 44-ാം ദിനത്തിനൊടുവിൽ യെരഗെരയിൽ നടന്ന സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു രാഹുല്‍ ഗാന്ധി. ഇന്ത്യയെ ഒരു മതരാഷ്ട്രമാക്കാനുള്ള നീക്കം അനുവദിക്കില്ല. പലകാരണങ്ങളാല്‍ ബിജെപിയും ആര്‍ എസ് എസും ഇന്ത്യയെ വിഭജിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
രാജ്യത്ത് അതിക്രമങ്ങള്‍ കൂടിവരികയാണ്. മതത്തിന്‍റെ പേരിലുള്ള വേര്‍തിരിവുകളെ ഒരിക്കലും അംഗീകരിക്കാന്‍ സാധിക്കില്ല. ഇന്ന് നമ്മുടെ രാജ്യത്ത് ബിജെപിയും ആര്‍ എസ് എസും അക്രവും വിദ്വേഷവും പടര്‍ത്തിയിരിക്കുകയാണ്. ഇത്തരം നീക്കങ്ങള്‍ ഇന്ത്യയ്ക്ക് ഒരിക്കലും ഗുണം ചെയ്യില്ലെന്നും രാഹുല്‍ ഗാന്ധി കൂട്ടിച്ചേര്‍ത്തു. ഭാരത് ജോഡോ യാത്രക്ക് നിങ്ങള്‍ നല്‍കുന്ന പിന്തുണയ്ക്ക് നന്ദി. ഈ യാത്ര ഇന്ത്യയെ ഒരുമിപ്പിക്കുന്നതിനുവേണ്ടിയാണ്. ഇന്ത്യയുടെ ബഹുസ്വരത മനസിലാക്കാന്‍ സാധിക്കാത്തവരില്‍ നിന്നും നമ്മള്‍ രാജ്യത്തെ തിരിച്ചു പിടിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഈ മാസം 18-നാണ് ഭാരത് ജോഡോ യാത്ര ആന്ധ്രയില്‍ പര്യടനം ആരംഭിച്ചത്. മൂന്നുദിവസമായിരുന്നു ആന്ധ്രയില്‍ പര്യടനം നടത്തിയത്. നേതാക്കള്‍ പ്രതീക്ഷിച്ചതിലും വലിയ ജനപങ്കാളിത്തമായിരുന്നു സംസ്ഥാനത്ത് ഭാരത് ജോഡോ യാത്രക്ക് ലഭിച്ചത്. എസ് എഫ് ഐയും ഭാരത് ജോഡോ യാത്രയെ സ്വീകരിക്കാനെത്തിയത് ദേശിയ തലത്തില്‍ വരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. നാളെ ഭാരത് ജോഡോ യാത്ര തെലങ്കാനയിലേക്ക് കടക്കും. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെ ,3571 കിലോമീറ്ററാണ് രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ പദയാത്ര നടക്കുന്നത്. സെപ്റ്റംബര്‍ ഏഴിന് കന്യാകുമാരിയില്‍ നിന്നാണ് യാത്ര ആരംഭിച്ചത്.