തിരുവനന്തപുരം: കൈരളി, റിപ്പോര്‍ട്ടര്‍, ജയ് ഹിന്ദ്, മീഡിയ വണ്‍ എന്നീ മാധ്യമങ്ങളെ മാറ്റി നിര്‍ത്തിക്കൊണ്ട് രാജ്ഭവനില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തില്‍ മറ്റ് മാധ്യമങ്ങളിലെ മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുത്തതിനെതിരെ വ്യാപക വിമര്‍ശനം. മാധ്യമപ്രവര്‍ത്തക്കിടയില്‍ തന്നെ തങ്ങളുടെ കൂട്ടത്തിലുള്ളവരുടെ നീക്കം വലിയ അസ്വാരസ്യങ്ങള്‍ക്ക് വഴിവെച്ചിട്ടുണ്ട്. സാമൂഹിക മാധ്യമങ്ങളിലും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്ത ചാനലുകള്‍ക്കെതിരെ കടുത്ത വിമര്‍ശനമാണ് വിമര്‍ശനം ഉയര്‍ന്നുവരുന്നത്. മാധ്യമങ്ങളെ രണ്ടായി വേര്‍തിരിച്ച് ഗവര്‍ണര്‍ നടത്തിയത് ജനാധിപത്യ വിരുദ്ധ പ്രവര്‍ത്തനമാണെന്നും ഇതിന് ഒരു വിഭാഗം മാധ്യമങ്ങള്‍ കുടപിടിക്കുകയാണെന്നുമാണ് ഉയര്‍ന്നുവരുന്ന പ്രധാന വിമര്‍ശനം. ഒരേ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ സംഘടിച്ച് നില്‍ക്കേണ്ടത് ആവശ്യമാണെന്നും രാജ്യത്തിന്‍റെ നാലാം തൂണായി പ്രവര്‍ത്തിക്കുന്ന മാധ്യമങ്ങള്‍ ബിജെപി, സംഘപരിവാര്‍ രാഷ്ട്രീയത്തിന് അനുകൂല നിലപാടാണ് സ്വീകരിക്കുന്നതെന്നും വിമര്‍ശനം ഉയരുന്നുണ്ട്.
കൈരളി ടി വി, റിപ്പോര്‍ട്ടര്‍, ജയ്‌ഹിന്ദ്, മീഡിയ വണ്‍ എന്നീ ചാനലുകളെ എന്തുകൊണ്ടാണ് മാറ്റിനിര്‍ത്തിയിരിക്കുന്നതെന്ന് വിശദീകരണം നല്‍കാന്‍ ഗവര്‍ണറുടെ ഓഫിസ് ഇതുവരെ തയ്യാറായിട്ടില്ല. കേഡര്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ താത്പര്യമില്ലെന്ന് ഗവര്‍ണര്‍ ഇന്ന് രാവിലെ പറഞ്ഞിരുന്നു. ഇതിനുപിന്നാലെയാണ് വാര്‍ത്താസമ്മേളനം റിപ്പോര്‍ട്ട് ചെയ്യാന്‍ എത്തിയ ഒരുവിഭാഗം മാധ്യമങ്ങളെ രാജ്ഭവനിന് മുന്നിലുള്ള സുരക്ഷ ഉദ്യോഗസ്ഥര്‍ തടഞ്ഞത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യു
അതേസമയം, പതിവുരീതിയില്‍ നിന്ന് വളരെ വ്യത്യസ്തമായാണ് ഗവര്‍ണര്‍ വാര്‍ത്താസമ്മേളനം വിളിച്ചതെന്നും ഗവര്‍ണര്‍ മാധ്യമങ്ങളെ കാണുന്ന വിവരം തലസ്ഥാനത്തെ മാധ്യമപ്രവര്‍ത്തകരുടെ വാട്‌സ്ആപ്പ് ഗ്രൂപ്പിലൂടെ അറിച്ചിരുന്നില്ലെന്നും റിപ്പോര്‍ട്ടര്‍ ടി വി റിപ്പോര്‍ട്ട് ചെയ്യുന്നു. കേരളാ ഗവര്‍ണറും സര്‍ക്കാരും തമ്മിലുള്ള വിസി വിഷയവുമായി ബന്ധപ്പെട്ട് മാധ്യമപ്രവര്‍ത്തകര്‍ ഇന്ന് രാവിലെ ഗവര്‍ണറോട് ചോദ്യങ്ങള്‍ ചോദിച്ചിരുന്നു. എന്നാല്‍ കേഡര്‍ പാര്‍ട്ടിയോട് സംസാരിക്കാന്‍ താത്പര്യമില്ലെന്നും യഥാര്‍ത്ഥ മാധ്യമ പ്രവര്‍ത്തകര്‍ക്ക് രാജ് ഭവനിലേക്ക് അപേക്ഷ അയക്കാമെന്നും പരിശോധിച്ച് അവർക്ക് പ്രതികരണം നല്‍കുമെന്നുമാണ് ഗവര്‍ണര്‍ രാവിലെ അറിയിച്ചത്.