തിരുവനന്തപുരം: അന്തരിച്ച മുതിർന്ന ആർ.എസ്.പി നേതാവ് പ്രഫ. ടി.ജെ ചന്ദ്രചൂഢനെ അനുസ്മരിച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഇടത്പക്ഷ രാഷ്ട്രീയം പറഞ്ഞിരുന്ന തലയെടുപ്പുള്ള നേതാവാണ് ടി.ജെ ചന്ദ്രചൂഢനെന്ന് വി ഡി സതീശന്‍ പറഞ്ഞു. ആർ.എസ്.പിയിലെ പഴയ തലമുറ നേതാക്കളുടെ പരമ്പരയിലെ അവസാന കണ്ണി. ശൗര്യവും ആവേശവും ശൈലിയും കെടാതെ സൂക്ഷിച്ചയാൾ. നിലപാടുകളിലെ കാർക്കശ്യം. എല്ലാവരും ബഹുമാനപൂർവ്വം സാർ എന്ന് വിളിച്ചയാൾ. വിഷയങ്ങളിലുള്ള അസാധാരണ അറിവ്, അതിനെ വിശകലനം ചെയ്യാനുള്ള അനിതരസാധാരണമായ കഴിവ്. ഇടതുപക്ഷ രാഷ്ട്രീയത്തിന്റെ പ്രയോക്താവ്. നിലപാടെടുക്കുമ്പോഴും അത് പറയുമ്പോഴും വാക്കുകൾ ചിലപ്പോൾ കർശനമാകും. അതിന്റെ പ്രത്യാഘാതമോ മറ്റുള്ളവർക്ക് അത് അനിഷ്ടമുണ്ടാക്കുമോ എന്നതൊന്നും അദ്ദേഹത്തെ ബാധിക്കാറില്ലെന്നും വി ഡി സതീശന്‍ കൂട്ടിച്ചേര്‍ത്തു.
അനുഭവങ്ങളുടെ തീച്ചൂളയിൽ വളർത്തിയെടുത്ത രാഷ്ട്രീയത്തിന്റെ ചൂടും ഉൾക്കാഴ്ചയും ചന്ദ്രചൂഢനുണ്ടായിരുന്നു. പാർട്ടിയും മുന്നണിയും പ്രതിസന്ധികളെ അഭിമുഖീകരികുമ്പോൾ പ്രശ്നപരിഹാരത്തിന് എല്ലാവരും ഉറ്റു നോക്കിയ നേതാവായിരുന്നു അദ്ദേഹം. ദേശീയ-സംസ്ഥാന രാഷ്ട്രീയത്തിൽ ആർ.എസ്.പിയുടെ മുഖമായിരുന്നു ചന്ദ്രചൂഢനെന്നും അദ്ദേഹത്തിൻ്റെ വിയോഗം യു.ഡി.എഫിനും നികത്താനാകാത്ത നഷ്ടമാണെന്നും വി ഡി സതീശന്‍ പറഞ്ഞു. സഹപ്രവർത്തകരുടെയും കുടുംബാംഗങ്ങളുടെയും ദുഃഖത്തിൽ പങ്കുചേരുന്നുവെന്നും അദ്ദേഹം ഫേസ്ബുക്കില്‍ കുറിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ഇന്ന് രാവിലെയാണ് ആർഎസ്പി നേതാവ് പ്രൊഫ. ടി ജെ ചന്ദ്രചൂഢൻ അന്തരിച്ചത്. വാർദ്ധക്യ സംബന്ധമായ അസുഖത്തെ തുടർന്ന് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ആർഎസ്പി മുൻ ദേശീയ ജനറൽ സെക്രട്ടറിയായി ന്ദ്രചൂഢന്‍ പ്രവര്‍ത്തിച്ചിരുന്നു. തെരഞ്ഞെടുപ്പിൽ പല തവണ മത്സരിച്ചെങ്കിലും അദ്ദേഹത്തിന് വിജയിക്കുവാന്‍ കഴിഞ്ഞിരുന്നില്ല. എന്നാൽ രാഷ്ട്രീയ നിലപാടുകൾ മുറുകെ പിടിക്കുന്നതിലും അത് പ്രഖ്യാപിക്കുന്നതിലും ടി.ജെ ചന്ദ്രചൂഢന്‍ ഒരിക്കലും വിമുഖത കാണിച്ചിരുന്നില്ല.